ശിവമോഗ: കർണാടകയിലെ ശിവമോഗയിൽ ആർ എസ് എസ് പ്രവർത്തകനെ അക്രമി സംഘം കുത്തിക്കൊലപ്പെടുത്തി. 26 വയസ്സുകാരനായ ഹർഷയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 9.00 മണിയോടെയായിരുന്നു സംഭവം.
ശിവമോഗയിലെ ഭാരതി കോളനിയിൽ വെച്ച് അഞ്ചംഗ അക്രമി സംഘം ഹർഷയെ ഓടിച്ചിട്ട് ആക്രമിച്ച ശേഷം കുത്തുകയായിരുന്നു. പ്രദേശത്ത് വൈകാരികമായ അന്തരീക്ഷം നിലനിൽക്കുന്നതിനാൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
കർണാടക ആഭ്യന്തര മന്ത്രി ജ്ഞാനേന്ദ്ര ഹർഷയുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു. അക്രമികളെ എത്രയും വേഗം പിടികൂടുമെന്ന് അദ്ദേഹം കുടുംബത്തിന് ഉറപ്പ് നൽകി. നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ രണ്ട് ദിവസത്തേക്ക് അടച്ചു.
കൊലപാതകത്തിന് പിന്നിൽ ഹിജാബ് വിവാദവുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തെ തുടർന്ന് ബജരംഗ് ദൾ- ആർ എസ് എസ് പ്രവർത്തകർ പ്രദേശത്ത് ഒത്തു കൂടുകയും പ്രകടനം നടത്തുകയും ചെയ്തു. തുടർന്ന് ശിവമോഗയിൽ 144 പ്രഖ്യാപിച്ചു.
നേരത്തേ, ജനങ്ങൾക്കിടയിൽ വർഗീയ വൈരമുണ്ടാക്കാൻ ചില ഛിദ്രശക്തികൾ പ്രവർത്തിക്കുന്നതായി കർണാടക ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു. വിദ്യാർത്ഥികൾക്കിടയിൽ വിഷം കുത്തിവെക്കാൻ ശ്രമിക്കുന്ന ഈ ശക്തികൾ രാജ്യത്തിന്റെ ഭാവിക്ക് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഈ ശക്തികൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
Discussion about this post