അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന് യോഗം ചേരും. കോണ്‍ഗ്രസിലെ തിരുത്തല്‍വാദികള്‍ നേതൃമാറ്റം ആവശ്യപ്പെട്ടുള്ള ചര്‍ച്ചകള്‍ കടുപ്പിക്കുന്നതിനിടയിലാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. എ.ഐ.സി സി ആസ്ഥാനത്ത് ഇന്ന് വൈകിട്ട് നാലിനാണ് യോഗം. അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ തിരുത്തല്‍ വാദികളുടെ സമ്മര്‍ദത്തിന്റെ ഫലമായിട്ടാണ് ഇന്ന് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്.
ജി 23 നേതാക്കളുടെ പ്രതിഷേധം കനക്കുന്നതായി തിരിച്ചറിഞ്ഞതോടെ സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി ജനറല്‍ സെക്രട്ടറി റണ്‍ദീപ് സുര്‍ജേവാലയും പിന്നാലെയെത്തി.
പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ രണ്ടാമത്തെ തെരഞ്ഞെടുപ്പാണ് യുപിയില്‍ നടന്നത്. കോണ്‍ഗ്രസില്‍ ഔദ്യോഗിക പദവികളൊന്നുമില്ലെങ്കിലും മറ്റു നാല് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പിനു ചുക്കാന്‍ പിടിച്ചത് രാഹുല്‍ ഗാന്ധിയായിരുന്നു. രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനായ സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ ജി 23 നേതാക്കള്‍ ഉന്നം വയ്ക്കുന്നുണ്ട്.
പ്രവര്‍ത്തക സമിതിയ്ക്ക് മുന്നോടിയായി ഇന്ന് രാവിലെ പത്തരയ്ക്ക് പാര്‍ലമെന്ററി നയരൂപീകരണ സമിതിയുടെ യോഗവും സോണിയ ഗാന്ധി വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ജി 23 നേതാക്കളില്‍ നിന്നും വര്‍ക്കിങ് പ്രസിഡന്റിനെ കണ്ടെത്തി പ്രശ്നം പരിഹരിക്കാനും ഹൈക്കമാന്‍ഡ് താല്‍പ്പര്യപ്പെടുന്നുണ്ട്.
Discussion about this post