ഡൽഹി: രാജ്യം കൊവിഡ് വാക്സിനേഷൻ പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. മാർച്ച് 16 മുതൽ പന്ത്രണ്ട് വയസ്സിനും പതിനാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.
അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ മുതിർന്ന പൗരൻമാർക്കും കൊവിഡ് ബൂസ്റ്റർ ഡോസ് നൽകാനും തീരുമാനമായി. നേരത്തെ ഗുരുതര രോഗങ്ങളുള്ള മുതിർന്ന പൗരൻമാർക്കായിരുന്നു ബൂസ്റ്റർ ഡോസിന് അനുമതി ഉണ്ടായിരുന്നത്. രാജ്യത്തെ വിവിധ ആരോഗ്യ-ശാസ്ത്ര സ്ഥാപനങ്ങളുമായി നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ തീരുമാനത്തിലേക്ക് കടന്നത്.
14 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വാക്സീനേഷൻ പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. നേരത്തെ ഭാരത് ബയോടെക്കിൻറെ കൊവാക്സിൻ, സൈഡസ് കാഡിലയുടെ സൈക്കോവ് ഡി, ബയോളജിക്കൽ ഇ വികസിപ്പിച്ച കൊർബേ വാക്സിൻ എന്നിവ 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് നൽകാൻ ഡിസിജിഐ അനുമതി നൽകിയിരുന്നു.
Discussion about this post