തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്തേക്ക് പാഴ്സലായി വീര്യമുള്ള ലഹരിമരുന്ന് കടത്തിയതിന് ഒരാൾ അറസ്റ്റിലായി. കോഴിക്കോട് സ്വദേശി ഫസലുവാണ് എക്സൈസിന്റെ പിടിയിലായത്. വിശ്വസനീയമായ വിവരത്തെ തുടർന്ന് തിരുവനന്തപുരത്തും കൊച്ചിയിലും നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
ഒമാനിൽ നിന്നും നെതർലന്‍റ്സില്‍ നിന്നും അയച്ച പാഴ്സലുകളില്‍ എത്തിയ എല്‍എസ്ഡി സ്റ്റാമ്പുകളാണ് പിടിച്ചെടുത്തത്. കോഴിക്കോട്, തിരുവനന്തപുരം സ്വദേശികള്‍ക്ക് വേണ്ടിയാണ് പാഴ്സലുകള്‍ എത്തിയത്. കൊച്ചി എക്സൈസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മാങ്കാവിലെ ഒരു വീട്ടിൽ നിന്നും ഫസലുവിനെ പിടികൂടിയത്.
ഫസലുവിനെയും കൂട്ടി എക്സൈസ് സംഘം കൂടുതല്‍ ഇടങ്ങളില്‍ പരിശോധന തുടരുകയാണ്. ഇന്നലെ കൊച്ചിയിലെ തങ്ങളുടെ കൊറിയര്‍ സ്ഥാപനത്തില്‍ എത്തിയ രണ്ട് പാഴ്സലുകളെക്കുറിച്ച് ചില സംശയങ്ങള്‍ തോന്നിയതോടെ ജീവനക്കാർ എക്സൈസുമായി ബന്ധപ്പെടുകയായിരുന്നു. എക്സൈസ് പാഴ്സലുകള്‍ കസറ്റഡിയില്‍ എടുത്ത് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്.
50 എൽഎസ്ഡി സ്റ്റാമ്പുകള്‍ അടങ്ങിയ ഒരു പായക്കറ്റും അഞ്ചെണ്ണം വീതമുള രണ്ട് കവറുകളുമാണ് പിടികൂടിയത്. ഒരെണ്ണം നെതര്‍ലന്‍റ്സില്‍ നിന്നും ഒരെണ്ണം ഒമാനില്‍ നിന്നുമാണ് വന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post