ധാക്ക: വ്യാഴാഴ്ച രാത്രി ഇസ്ലാമിക മൗലികവാദികളുടെ ആക്രമണങ്ങൾക്ക് ഇരയായ ബംഗ്ലാദേശിലെ ഹിന്ദു കുടുംബങ്ങൾ ഇന്ത്യയോട് സഹായം അഭ്യർത്ഥിക്കുന്നു. ആക്രമിക്കപ്പെട്ട ഇസ്കോൺ രാധാകാന്ത ക്ഷേത്രത്തിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് ഇന്ത്യയോട് സഹായം അഭ്യർത്ഥിക്കുന്നത്.
ബംഗ്ലാദേശ് സർക്കാർ പൊലീസ് സംരക്ഷണം നൽകുന്നുണ്ടെങ്കിലും തങ്ങൾ ഇപ്പോഴും ഭയപ്പാടിലാണെന്ന് ഇസ്കോൺ മെഡിക്കൽ ഓഫീസർ രാസ്മണി കേശവദാസ് വാർത്താ ഏജൻസിയോട് പറഞ്ഞു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിലാണ് തങ്ങൾക്ക് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രം ഉപേക്ഷിച്ച് പോകാൻ ഹാജി ഷഫിയുള്ള എന്ന പുരോഹിതൻ വർഷങ്ങളായി തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്ന് കേശവദാസ് പറയുന്നു. കഴിഞ്ഞ രാത്രി ഇയാളുടെയും അനുയായി ഇഷ്രാഫ് സൂഫിയുടെയും നേതൃത്വത്തിൻ അറുനൂറോളം വരുന്ന ആൾക്കാരാണ് ക്ഷേത്രം ആക്രമിച്ചത്. തടയാൻ ശ്രമിച്ചവരെ അക്രമികൾ ക്രൂരമായി മർദ്ദിച്ചുവെന്നും പൊലീസ് അത് നോക്കി നിന്നുവെന്നും അദ്ദേഹം പറയുന്നു.
കേസിൽ ഇതുവരെ അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല. അതേസമയം സംഭവത്തിൽ കേന്ദ്ര സർക്കാർ ബംഗ്ലാദേശിനെ ആശങ്ക അറിയിച്ചതായി ഇസ്കോൺ കൊൽക്കത്ത വൈസ് പ്രസിഡന്റ് രാധാറാം ദാസ് ദേശീയ മാധ്യമത്തോട് പറഞ്ഞു. വിഷയം കൃത്യമായി നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ ബംഗ്ലാദേശിലെ ഇന്ത്യൻ എംബസിയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.
Discussion about this post