ഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 3.2 ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ജപ്പാൻ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഉന്നതതല സംഘത്തിന് ഒപ്പമാണ് ജാപ്പനീസ് പ്രധാനമന്ത്രി ഡല്‍ഹിയില്‍ എത്തിയത്.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക, സാംസ്‌കാരിക ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തി. ആഗോളതലത്തില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനെക്കുറിച്ചും ഇരുവരും സംസാരിച്ചു. ഇന്ത്യയിലെത്തുന്ന ജാപ്പനീസ് കമ്പനികള്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
വികസനവും സമൃദ്ധിയും പങ്കാളിത്തവുമാണ് ഇന്ത്യ-ജപ്പാന്‍ ബന്ധത്തിന്റെ അടിസ്ഥാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി കിഷിദയും വ്യക്തമാക്കി. ബുള്ളറ്റ് ട്രെയിനുകളുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകര്‍ ജപ്പാനാണെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post