ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ദയനീയമായി പരാജയപ്പെട്ടതോടെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം എന്ന പദവി കോൺഗ്രസിന് നഷ്ടമായേക്കുമെന്ന് സൂചന. ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം സാങ്കേതികമായി കോൺഗ്രസിന് നഷ്ടമായിരിക്കുകയാണ്.
നിലവിൽ കോൺഗ്രസിന് ഭരണ പങ്കാളിത്തമുള്ള രാജസ്ഥാൻ, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ രാജ്യസഭാ സീറ്റുകളുടെ ബലത്തിലാണ് കോൺഗ്രസ് പിടിച്ചു നിൽക്കുന്നത്. 13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 31നാണ്. ഇതിൽ 5 സീറ്റുകളിലേക്ക് പഞ്ചാബിലും 2 സീറ്റുകളിലേക്ക് അസമിലും ഒരു സീറ്റിലേക്ക് ഹിമാചൽ പ്രദേശിലും മൂന്ന് സീറ്റുകളിലേക്ക് കേരളത്തിലും ഓരോ സീറ്റുകളിലേക്ക് നാഗാലാൻഡിലും ത്രിപുരയിലുമാണ് തെരഞ്ഞെടുപ്പ്.
ഇതിൽ പഞ്ചാബിലെ കോൺഗ്രസിന്റെ പ്രതീക്ഷ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ഇവിടെ 5 രാജ്യസഭാ സീറ്റുകളും ആം ആദ്മി പാർട്ടിക്ക് ലഭിക്കാനാണ് സാദ്ധ്യത. ഇതോടെ രാജ്യസഭയിൽ ആം ആദ്മി പാർട്ടിയുടെ അംഗബലം 8 ആകും. കേരളത്തിലെയും അസമിലെയും ഓരോ സീറ്റുകൾ മാത്രമാണ് നിലവിൽ കോൺഗ്രസിന്റെ പ്രതീക്ഷ. നിലവിൽ രാജ്യസഭയിൽ കോൺഗ്രസിന്റെ അംഗസംഖ്യ 34 ആണ്. ഇത് ഈ വർഷം അവസാനത്തോടെ 27 ആയി കുറയുമെന്നാണ് കണക്ക് കൂട്ടൽ.
രാജ്യസഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടണമെങ്കിൽ കോൺഗ്രസിന് 10 ശതമാനം സീറ്റുകൾ വേണം. രാജ്യസഭയിലെ 250 സീറ്റുകളിൽ 238 എണ്ണത്തിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ 12 പേരെ രാഷ്ട്രപതി ശുപർശ ചെയ്യുക എന്നതാണ് രീതി. അതായത് കോൺഗ്രസിന് രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടണമെങ്കിൽ കുറഞ്ഞത് 25 സീറ്റുകൾ വേണം. 75 രാജ്യസഭാ സീറ്റുകളിലേക്ക് ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിന് ഇത് സാധിക്കുമെന്ന് പൂർണമായും പറയാൻ സാധിക്കില്ല. അങ്ങനെ വന്നാൽ കോൺഗ്രസിന് രാജ്യസഭയിലും പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമാകുന്ന സ്ഥിതിവിശേഷം ഉണ്ടാകും.
അതേസമയം രാജ്യസഭയിൽ ബിജെപിയുടെ അംഗസംഖ്യ ഉയരുകയാണ്. നിലവിൽ ബിജെപിക്ക് 97 അംഗങ്ങളാണ് രാജ്യസഭയിൽ ഉള്ളത്. വരുന്ന തെരഞ്ഞെടുപ്പോടെ ഇത് 104 ആയി ഉയരും. എൻഡിഎയുടെ ആകെ അംഗസംഖ്യ 122 ആയും ഉയരും.
Discussion about this post