തിരുവനന്തപുരം: സിൽവർ ലൈൻ കല്ലിടൽ സിപിഎം ഒറ്റപ്പെടുന്നു. സാമൂഹിക ആഘാത പഠനത്തിനു വേണ്ടി കല്ലിടുന്നത് ആരുടെ തീരുമാനമാണെന്നതില്‍ കെ–റെയില്‍ കമ്പനിയും റവന്യു വകുപ്പും തമ്മിൽ ഭിന്നത. ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ഇരു വിഭാഗവും ശ്രമിക്കുകയാണ് എന്ന ആരോപണവും ഉയരുന്നുണ്ട്.
കെ റെയിലിന്റെ കല്ലിടാൻ നിര്‍ദേശം നല്‍കിയത് റവന്യൂ വകുപ്പ് ആകാമെന്ന കെ–റെയില്‍ കമ്പനിയുടെ വാദം റവന്യു മന്ത്രി കെ.രാജന്‍ തള്ളി. ആരുടെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തില്‍ കല്ലിടുന്നത് എന്നതാണ് വിവിധയിടങ്ങളില്‍ കല്ലിടാന്‍ എത്തുമ്പോള്‍ നാട്ടുകാര്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യം. ഇതിനു പോലും കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയാതെ പരസ്പരം പഴിചാരുകയാണ് അധികൃതർ.
ഏജന്‍സി ആവശ്യപ്പെട്ട പ്രകാരമാണ് എല്ലാ പദ്ധതികളിലും ഭൂമി ഏറ്റെടുക്കുന്നതെന്നാണ് റവന്യൂ വകുപ്പിന്റെ വാദം. എന്നാൽ കല്ലിടാന്‍ തീരുമാനമെടുത്തത് റവന്യു വകുപ്പാണെന്നായിരുന്നു കെ–റെയിലിന്റെ വിശദീകരണം. സാമൂഹികാഘാതപഠനം പദ്ധതിക്ക് എതിരായാല്‍ കല്ല് മാറ്റുമെന്നും മന്ത്രി പറയുന്നു.
കെ റെയിൽ പദ്ധതിയെ എതിര്‍ക്കുന്നവര്‍ എല്ലാവരും സര്‍ക്കാര്‍ വിരുദ്ധരല്ലെന്നും കെ–റെയില്‍ ഉദ്യോഗസ്ഥര്‍ എന്തിനാണ് ധൃതി കാണിക്കുന്നതെന്നും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ്ബാബു കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കല്ലിടല്‍ സംബന്ധിച്ചും സിപിഐയുടെ മന്ത്രി വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
കെ റെയിൽ കല്ലിടൽ വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതിനിടെ കല്ലിടാനുള്ള തീരുമാനം തങ്ങളുടേതല്ലെന്നു പറഞ്ഞു കൈകഴുകുന്ന നിലപാടാണ് കെ–റെയിലും സിപിഐയും സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇരു കൂട്ടരും പരസ്പരം കൈ ചൂണ്ടുമ്പോൾ ജനം സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും നേർക്കാണ് കൈ ചൂണ്ടുന്നത്.
Discussion about this post