തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ പേരിൽ കേരളത്തിൽ സാധാരണക്കാരുടെ ജീവിതം ഗതികേടിലാക്കി സമരാനുകൂലികൾ. പണിമുടക്കിന്റെ പേരിൽ സംസ്ഥാനത്ത് ജനജീവിതം താറുമാറായി. ജനങ്ങളെ സമരക്കാർ പരസ്യമായി അക്രമിക്കുന്ന സാഹചര്യമുണ്ടായിട്ടും നടപടിയെടുക്കാതെ നോക്കുകുത്തിയായി പൊലീസും നിലകൊണ്ടു.
കാസർകോട് കഴിഞ്ഞ ദിവസം രോഗിക്ക് ആശുപത്രിയിൽ സാധനങ്ങൾ എത്തിച്ച് മടങ്ങിയവരെ സമരക്കാർ മർദ്ദിച്ചു. കുണ്ടംകുഴി സ്വദേശികളായ അനീഷ്, വിനോദ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ബൈക്കിൽ വരുമ്പോൾ പെർളടുക്കത്ത് വെച്ച് ഒരു സംഘം ആളുകൾ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു. തലക്കും ചെവിക്കും പരിക്കേറ്റ ഇവരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം തിരൂരിൽ രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോഡ്രൈവറെ സമരക്കാർ ആക്രമിച്ചു. കോഴിക്കോട് മാവൂർ റോഡിൽ ഓട്ടോ ഡ്രൈവറെയും കുടുംബത്തെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ച് ഓട്ടോ തകർത്തു. കൊയിലാണ്ടിയിൽ കടതുറന്ന വ്യാപാരിയെ മർദിച്ച് മുഖത്ത് മുളകുപൊടിയെറിഞ്ഞു. തിരുവനന്തപുരം പ്രാവച്ചമ്പലത്ത് പൊലീസ് നോക്കിനിൽക്കെ സമരക്കാർ സ്വകാര്യ വാഹനങ്ങൾ തടഞ്ഞു.
കടകൾ തുറന്ന വ്യാപാരികൾക്ക് നേരെ ആക്രമണം, വാഹനങ്ങൾ തകർക്കൽ, കാറ്റഴിച്ചു വിടൽ, സ്ത്രീളും കുട്ടികളുമടക്കമുള്ളവരെ തടഞ്ഞ് തിരിച്ചയക്കൽ, തടയില്ലെന്ന് പറഞ്ഞിട്ടും റോഡുകൾ സ്തംഭിപ്പിക്കൽ എന്നിങ്ങനെ ജനങ്ങളെ ആകാവുന്ന രീതിയിലെല്ലാം സമരക്കാർ ബുദ്ധിമുട്ടിച്ചു. കോഴിക്കോട് മാവൂർ റോഡിലും പുതിയ ബസ് സ്റ്റാൻഡിലും സമരക്കാർ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. കുട്ടികൾക്കും ഭാര്യക്കുമൊപ്പം സഞ്ചരിക്കുകയായിരുന്നവ ഗോവിന്ദപുരം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഷിബിജിത്തിൻറെ ഓട്ടോ സമരക്കാർ ആക്രമിച്ചു.
കോഴിക്കോട് വോളിബോൾ മത്സരത്തിനെത്തിയ റഫറിയെ ഇറക്കിവിട്ടു. പൊലീസാണ് പിന്നീട് ഇദ്ദേഹത്തെ റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. തിരുവനന്തപുരം കാട്ടാക്കടയിൽ സമരക്കാർ റോഡിൽ കസേരകൾ നിരത്തി വഴിതടഞ്ഞു. ഇത് ചോദ്യം ചെയ്യാനെത്തിയ ബിജെപി പ്രവർത്തകരും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി.
തിരുവനന്തപുരം പേട്ടയിൽ കോടതിയിലേക്ക് പോയ മജിസ്ട്രേറ്റിന്റെ വാഹനം തടഞ്ഞു. മജിസ്ട്രേറ്റ് കോടതി രണ്ടിലെ ജഡ്ജിയുടെ വാഹനം പോലീസ് വഴിതിരിച്ചു വിട്ടു. ഇതേ തുടർന്ന് വൈകിയാണ് മജിസ്ട്രേറ്റിന് കോടതിയിലെത്താനായത്. പേട്ട സിഐയെ നേരിട്ടുവിളിപ്പിച്ച് മജിസ്ട്രേറ്റ് വിശദീകരണം തേടി.
എറണാകുളം കാലടിയിൽ സമരക്കാർ സ്ഥാപനം അടപ്പിക്കുന്നതിനെച്ചൊല്ലി തർക്കമുണ്ടായി. മലപ്പുറം എടവണ്ണപ്പാറയിൽ തുറന്ന വ്യാപാര സ്ഥാപനത്തിന് മുന്നിൽ സമരക്കാരുടെ പ്രതിഷേധമുണ്ടായി. മഞ്ചേരിയിൽ സമരാനുകൂലകൾ വാഹനങ്ങൾ തടഞ്ഞു. കാഞ്ഞങ്ങാട് സമരാനുകൂലികൾ 13 ട്രക്കുകൾ തടഞ്ഞിട്ടു. കണ്ണൂർ പഴയങ്ങാടിയിൽ സമരക്കാർ വാഹനങ്ങൾ തടഞ്ഞു. കോഴിക്കോട് മുക്കത്ത് പൊലീസ് സംരക്ഷണത്തോടെ തുറന്ന പെട്രോൾ പമ്പ് സമരക്കാർ അടപ്പിച്ചു.
അതേസമയം എറണാകുളത്തും തിരുവനന്തപുരത്തും ലുലു മാൾ സുഗമമായി തുറന്ന് പ്രവർത്തിച്ചു. ഇവിടങ്ങളിലേക്ക് സമരക്കാർ ഒന്ന് എത്തി നോക്കുക പോലും ചെയ്തില്ല.
Discussion about this post