ഡെറാഡൂൺ: മാധ്യമങ്ങളിൽ പാർട്ടി വിരുദ്ധ പ്രസ്താവന നടത്തിയതിന്റെ പേരിൽ ഉത്തരാഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ അഖീൽ അഹമ്മദിനെ ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി. കോൺഗ്രസ് പാർട്ടി 2022ൽ ഉത്തരാഖണ്ഡിൽ അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് ഒരു മുസ്ലീം സർവകലാശാല സ്ഥാപിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് ഉറപ്പ് നൽകിയതായി അഖീൽ അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ പ്രസ്താവനക്കെതിരെയാണ് നടപടി.
അഖീൽ അഹമ്മദിന്റെ പ്രസ്താവന അദ്ദേഹം വഹിച്ചിരുന്ന പദവിക്ക് ചേർന്നതല്ലെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് പാർട്ടി നൽകിയ കാരണം കാണിക്കൽ നോട്ടീസിനും അദ്ദേഹം തൃപ്തികരമായ മറുപടി നൽകിയില്ല. ഇക്കാരണങ്ങളാലാണ് സസ്പെൻഷനെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു.
അതേസമയം അഖീൽ അഹമ്മദിന്റെ മുസ്ലീം സർവകലാശാല പരാമർശം വൻ വിവാദമായിരുന്നു. കോൺഗ്രസ് ജനങ്ങളെ മതത്തിന്റെ പേരിൽ വിഭജിക്കുകയാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടുകയും ചെയ്തിരുന്നു.
Discussion about this post