അമരാവതി: റംസാൻ വ്രതം പ്രമാണിച്ച് ആന്ധ്രാ പ്രദേശിലെ മുസ്ലീം ജീവനക്കാർക്ക് ജോലിയിൽ ഒരു മണിക്കൂർ ഇളവ് നൽകി. മുസ്ലീങ്ങളായ സർക്കാർ ഉദ്യോഗസ്ഥർ, അധ്യാപകർ, കരാർ തൊഴിലാളികൾ തുടങ്ങിയവർക്ക് ഏപ്രിൽ 3 മുതൽ മെയ് രണ്ട് വരെ വൈകുന്നേരം ഒരു മണിക്കൂർ നേരത്തേ വീട്ടിൽ പോകാമെന്ന് സർക്കാർ അറിയിച്ചു.
ഇസ്ലാമിക വിശ്വാസികളായ ജീവനക്കാർക്ക് അത്യാവശ്യമായ അനുഷ്ഠാന കർമ്മങ്ങൾ നിർവ്വഹിക്കുന്നതിന് വേണ്ടിയാണ് ഇളവെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.
അതേസമയം റംസാൻ നോമ്പുകാലത്ത് ഡൽഹി ജല വകുപ്പിലെ മുസ്ലീം ജീവനക്കാർക്ക് രണ്ട് മണിക്കൂർ ഇടവേള അനുവദിച്ചു കൊണ്ടുള്ള സർക്കുലർ സർക്കാർ പിൻവലിച്ചു. ഏപ്രിൽ 3 മുതൽ മെയ് രണ്ട് വരെയോ ഈദുൽ ഫിത്തർ വരെയോ ജലവകുപ്പിലെ മുസ്ലീം ജീവനക്കാർക്ക് പ്രതിദിനം രണ്ട് മണിക്കൂർ ഇടവേള അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ തിങ്കളാഴ്ചയാണ് പുറത്തിറങ്ങിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
ഒരു പ്രത്യേക വിഭാഗത്തിന് മാത്രം അനുഷ്ഠാനത്തിന്റെ പേരിൽ ജോലിയിൽ ദീർഘകാലം ഇളവ് നൽകുന്നത് മതവിവേചനമാണെന്ന് ഒരു വിഭാഗം ജീവനക്കാർ ആരോപിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലും ഇത് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു.
Discussion about this post