ഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ തീവ്രദാരിദ്ര്യം 12.3 ശതമാനം കുറഞ്ഞതായി അന്താരാഷ്ട്ര നാണയ നിധി. 2011ൽ പ്രതിശീർഷ ദാരിദ്ര്യ നിരക്ക് 22.5 ശതമാനമായിരുന്നത് 2019ൽ 10.2 ശതമാനമായി കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. വിഭവ സ്വീകരണ അസമത്വം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ എത്തിയെന്നും ഇത് രാജ്യം സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ പടിവാതിലിൽ എത്തി എന്നതിന്റെ പ്രകടമായ സൂചനയാണെന്നും അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോർട്ടിനെ ആധാരമാക്കി ലോകബാങ്ക് വ്യക്തമാക്കി.
ദാരിദ്ര്യം നിർമാർജ്ജനം ചെയ്യുന്നതിനും ഭക്ഷ്യസുരക്ഷയും തൊഴിലും ഉറപ്പ് വരുത്തുന്നതിനും രാജ്യത്ത് നടപ്പിലാക്കിയ വിവിധ ക്ഷേമ പദ്ധതികളുടെ ഫലമാണ് ഈ നേട്ടം. ഗ്രാമീണ മേഖലകളിലാണ് നേട്ടം വലിയ തോതിൽ പ്രകടമായിരിക്കുന്നത്. ഇവിടങ്ങളിൽ ദാരിദ്ര്യം 26.3 ശതമാനത്തിൽ നിന്ന് 11.6 ശതമാനത്തിലേക്ക് എത്തി. നഗര മേഖലകളിൽ ഇത് 14.2 ശതമാനത്തിൽ നിന്ന് 6.3 ശതമാനത്തിലേക്കും എത്തി.
താരതമ്യേന കുറച്ച് കൃഷിഭൂമി ഉള്ള കർഷകർക്ക് വരുമാനത്തിൽ 10 ശതമാനം വർദ്ധനവുണ്ടായി. എന്നാൽ വലിയ കൃഷിഭൂമി ഉടമകൾക്ക് 2 ശതമാനം മാത്രമാണ് വരുമാന വർദ്ധനവുണ്ടായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Discussion about this post