ഡൽഹി: ജഹാംഗിർപൂരിൽ ഹനുമാൻ ജയന്തി ഘോഷയാത്രകൾക്ക് നേരെ നടന്ന ആക്രമണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിലെ പ്രതികളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കും. ഇതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികൾ ആരംഭിച്ചു. സംഭവത്തിലെ മുഖ്യപ്രതി അൻസാർ ഷെയ്ഖിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
വർഗീയ സംഘർഷം വ്യാപിപ്പിക്കാൻ പ്രതികൾ വിദേശ സഹായം സ്വീകരിച്ചതായി അന്വേഷണ സംഘത്തിന് സംശയമുണ്ട്. അൻസാർ ഷെയ്ഖിന് പശ്ചിമ ബംഗാളിലെ ഹാൽഡിയയിൽ ഒരു വലിയ മാളിക ഉള്ളതായി ഇഡി കണ്ടെത്തി. കലാപത്തിന് മുൻപുള്ള ദിവസങ്ങളിലെ പ്രതികളുടെ യാത്രകളും കൂടിക്കാഴ്ചകളും ഫോൺ രേഖകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ജഹാംഗിർപൂർ കലാപക്കേസിൽ പിടിയിലായ പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹനുമാൻ ജയന്തി ഘോഷയാത്രക്കെതിരെ പ്രതികൾ കല്ലേറ് നടത്തിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. തുടർന്ന് മാരകായുധങ്ങളുമായി പ്രതികൾ ഘോഷയാത്രയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.
സമാധാനപരമായി നീങ്ങിയ ഘോഷയാത്രയിലേക്കാണ് അക്രമികൾ കടന്നു കയറി ആക്രമണം നടത്തിയതെന്ന് പൊലീസ് എഫ് ഐ ആറിൽ പറയുന്നു. കലാപത്തിൽ എട്ട് പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഒരു അക്രമിയെ പോലും വെറുതെ വിടരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പൊലീസിന് കർശന നിർദേശം നൽകിയിരുന്നു.
Discussion about this post