ഗണേഷ് കുമാർ എം എൽ എയ്ക്കെതിരെ വിമർശനവുമായി നടൻ ഷമ്മി തിലകൻ. ഗണേഷ് കുമാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനാപുരത്ത് രണ്ട് സ്ത്രീകൾക്ക് താര സംഘടന ‘അമ്മ’യുടെ ഫണ്ട് ഉപയോഗിച്ച് വീട് പണിത് നൽകി. അദ്ദേഹത്തിന് വോട്ട് പിടിക്കാൻ വേണ്ടിയാണോ അമ്മയുടെ ഫണ്ട് ഉപയോഗിക്കേണ്ടത് എന്ന് താൻ ചോദിച്ചു. അതാകാം തനിക്കെതിരെ അദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക് കാരണം എന്ന് ഷമ്മി തിലകൻ പറഞ്ഞു. ഗണേഷ് കുമാറിന്റെ ആരോപണങ്ങൾക്ക് മാധ്യമങ്ങൾക്ക് മുന്നിൽ മറുപടി നൽകുകയായിരുന്നു ഷമ്മി തിലകൻ.
‘അമ്മയുടെ ഫണ്ടുപയോഗിച്ച് ഗണേഷ് കുമാര്‍ പത്തനാപുരത്ത് തെരഞ്ഞെടുപ്പിന് മുന്‍പായി രണ്ട് സ്ത്രീകള്‍ക്ക് വീടുകള്‍ പണിത് നല്‍കി. അത് അദ്ദേഹത്തിന്റെ എം എൽ എ ഫണ്ടിൽ നിന്നല്ലേ എടുക്കേണ്ടത്. അദ്ദേഹത്തിന് വോട്ട് പിടിക്കാൻ വേണ്ടിയാണോ അമ്മയുടെ ഫണ്ട് ഉപയോഗിക്കുന്നത് എന്നാണ് ഞാൻ ചോദിച്ചിരിക്കുന്നത്. അവർക്ക് കുരു പൊട്ടില്ലേ. അതാണ് സംഭവിച്ചത്’ ഷമ്മി തിലകൻ പറഞ്ഞു.
‘അമ്മ സംഘടനയുടെ ബൈലോ പ്രകാരം മറ്റൊരു സംഘടനയുടെ ഭാരവാഹിയായി ഇരിക്കാന്‍ പാടില്ല. അങ്ങനെയാണെങ്കിൽ എന്നെ ഇത്രയും വിമർശിച്ച ഗണേഷ് കുമാർ എം എൽ എ ടിവി ആർട്ടിസ്റ്റ് അസോസിയേഷന്റെ ആയുഷ്കാല പ്രസിഡന്റ് അല്ലേ’, എന്നും ഷമ്മി തിലകൻ ചോദിച്ചു.
അമ്മയുടെ ആസ്ഥാനമന്ദിരം മദ്യശാലയാണെന്നും ക്ലബ് ആണെന്നും ഗണേഷ് കുമാർ ആരോപിച്ചിട്ടില്ലേ. അതെ ആരോപണം തന്നെയാണ് താനും ഉന്നയിച്ചത് എന്ന് ഷമ്മി തിലകൻ പറയുന്നു. അനീതിക്കെതിരെ മാത്രമാണ് താൻ പ്രതികരിച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കി. ‘അനീതി എവിടെ നടക്കുന്നുവോ അവിടെയാണ് ഞാൻ പ്രതികരിച്ചത്. സംഘടനയുടെ മര്യാദയ്ക്ക് കീഴിൽ നിന്ന് കൊണ്ടാണ് ഞാൻ എന്നും പ്രതികരിച്ചത്. അദ്ദേഹം തന്നെ അധോലോകം ആണെന്ന് പറഞ്ഞിട്ടുണ്ട്. ‘അമ്മ’ സംഘടനയെ ഏറ്റവും അധികം അധിക്ഷേപിച്ച് സംസാരിച്ചുട്ടുള്ളത് അദ്ദേഹം തന്നെയാണ്. അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവർ ആണ് അമ്മയിൽ ഉള്ളത് എന്ന് പറഞ്ഞത് അദ്ദേഹം അല്ലേ. ഞാൻ അപ്പോൾ തന്നെ മറുപടി കൊടുത്തു, എനിക്ക് വിളിക്കാൻ ഒരു അച്ഛൻ ഉണ്ടെന്ന്. അത് ആയിരിക്കാം അദ്ദേഹത്തിന് ഇഷ്ടപ്പെടാതിരുന്നത്’ ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.
Discussion about this post