രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു. ജയിക്കാനാവശ്യമായ അഞ്ച് ലക്ഷം വോട്ട് മൂല്യം മറികടന്നിരിക്കുകയാണ് ദ്രൗപദി മുർമു. 5,77,777 വോട്ട് മൂല്യമാണ് ദ്രൗപദി മുർമുവിന് ലഭിച്ചിരിക്കുന്നത്.
17 എംപിമാരും 104 എംഎൽഎ മാരും ദ്രൗപദി മുർമുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തു. അതേസമയം പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ വോട്ട് മൂല്യം 2,61,062 ആണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അൽപ സമയത്തിനകം ദ്രൗപദി മുർമുവിന്റെ വസതിയിലെത്തും.
ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ തന്നെ ദ്രൗപതി മുർമുവിന് 540 എംപിമാരുടെ പിന്തുണ ലഭിച്ചിരുന്നു. പ്രതിപക്ഷ സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയ്ക്ക് 208 പേരുടെ വോട്ടായിരുന്നു ലഭിച്ചത്. 156 വോട്ടുകൾ അസാധുവായി. 4,83,299 മൂല്യമുള്ള വോട്ടുകളാണ് ദ്രൗപദി മുര്‍മു നേടിയത്. 1,89,876 മൂല്യമുള്ള വോട്ടുകൾ യശ്വന്ത് സിൻഹ സ്വന്തമാക്കി. രണ്ടാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ മൂന്ന് ലക്ഷത്തോളം വോട്ടുമൂല്യത്തിൻ്റെ വ്യത്യാസം ഇരുസ്ഥാനാര്‍ത്ഥികൾക്കുമിടയിൽ ഉണ്ടായി.
രാവിലെ 11 മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. തുടക്കം മുതൽ ദ്രൗപദി മുർമു വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു. ലോക്‌സഭാ, രാജ്യസഭാ എംപിമാരുടെ വോട്ടുകളാണ് ആദ്യം എണ്ണിയത്. അതിനുശേഷമാണ് സംസ്ഥാന നിയമസഭകളിലെ വോട്ടുകൾ എണ്ണിയത്.
തിങ്കളാഴ്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്. ഡൽഹിയിലെ പാർലമെന്റ് ഹൗസിൽ എംപിമാരും രാജ്യത്തുടനീളമുള്ള സംസ്ഥാന അസംബ്ലികളിൽ എംഎൽഎമാരും മുഖ്യമന്ത്രിമാരും വോട്ട് രേഖപ്പെടുത്തി.
സിറ്റിംഗ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിച്ചതിന് ശേഷം ദ്രൗപദി മുർമു രാഷ്ട്രപതിയായി ജൂലൈ 25 ന് സത്യപ്രതിജ്ഞ ചെയ്യും.
Discussion about this post