ബീജിങ്: കൊറോണക്കാലത്ത് പഠനം പാതിവഴിയിലാക്കി മടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചുവിളിച്ച് ചൈന. ബുധനാഴ്ച (ഓഗസ്റ്റ് 24) മുതൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വീസയ്ക്ക് അപേക്ഷിച്ചു തുടങ്ങാമെന്ന് ചൈന വ്യക്തമാക്കി. ഇന്ത്യയിലെ ചൈനീസ് എംബസിയും ഇതിനുളള നടപടിക്രമങ്ങൾ വിശദമാക്കിയിട്ടുണ്ട്.
പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് കൊറോണക്കാലത്ത് മടങ്ങിയവർക്ക് പുറമേ പുതിയതായി ചൈനയിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും വീസയ്ക്ക് അപേക്ഷിക്കാം. 2019 ൽ 23,000 ഇന്ത്യൻ വിദ്യാർത്ഥികളാണ് ചൈനയിലെ വിവിധ സർവ്വകലാശാലകളിൽ പ്രവേശനം നേടിയിരുന്നത്. ഇതിൽ കൂടുതലും മെഡിക്കൽ സർവ്വകലാശാലകളിലായിരുന്നു. 2020 നവംബറിലാണ് കൊറോണ വ്യാപനം രൂക്ഷമായതോടെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ചൈന പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.
“ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അഭിനന്ദനം. ചൈനയിലേക്ക് തിരികെ സ്വാഗതം” എന്നായിരുന്നു തീരുമാനം അറിയിച്ച് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിലെ ഏഷ്യൻ കാര്യ കൗൺസിലർ ജീ റോങ് ട്വിറ്ററിൽ കുറിച്ചത്. ഇന്ത്യൻ വിദ്യാർത്ഥികളുടെ തുടർപഠനത്തിന് സൗകര്യമൊരുക്കാൻ ചൈന നേരത്തെ മുതൽ നീക്കം ആരംഭിച്ചിരുന്നു. എന്നാൽ എത്രത്തോളം വിദ്യാർത്ഥികൾ മടങ്ങാൻ തയ്യാറാണെന്നതിൽ അവ്യക്ത നിലനിൽക്കുന്നുണ്ട്.
പഠനം തുടരുന്ന വിദ്യാർത്ഥികൾക്ക് ബന്ധപ്പെട്ട സർവ്വകലാശാലകളിൽ നിന്ന് സർട്ടിഫിക്കേറ്റ് ഓഫ് റിട്ടേണിങ് ടു ക്യാമ്പസ് ഹാജരാക്കണം. വീസ നടപടിക്രമങ്ങളിൽ ഇത് നിർബന്ധവുമാണ്. എന്നാൽ ചില സർവ്വകലാശാലകൾ പ്രാദേശികമായി കൊറോണ രോഗവ്യാപനം നിലനിൽക്കുന്നതിനാൽ ഈ സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറാകില്ലെന്ന ആശങ്കയും ഉണ്ട്.
ചൈനയിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാന സർവ്വീസുകൾ ആരംഭിച്ചിട്ടില്ലെന്നതും അടുത്ത വെല്ലുവിളിയാണ്. ട്രാൻസിറ്റ് ടിക്കറ്റുകളിൽ യാത്രാക്കൂലി നേരിട്ടുളളതിലും ഇരട്ടിയുമാണ്. ഇതും വിദ്യാർത്ഥികളുടെ യാത്ര വൈകിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post