ന്യൂഡൽഹി; രാഹുൽ ഗാന്ധിയുടെ പേരാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പാർട്ടി ആദ്യം പരിഗണിക്കുന്നതെന്ന് മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ്. പാർട്ടിയിലെ എല്ലാവരുടെയും പിന്തുണ രാഹുലിനാണെന്നും സൽമാൻ ഖുർഷിദ് വ്യക്തമാക്കി. വിദേശത്തുനിന്നു മടങ്ങിയെത്തിയാൽ പാർട്ടി ചുമതല ഏറ്റെടുക്കുന്നതിനായി രാഹുലിനെ നിർബന്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ അധ്യക്ഷ സ്ഥാനത്തേക്ക് പാർട്ടി പറയുന്ന ആദ്യ പേര് രാഹുൽ ഗാന്ധിയുടേത് തന്നെയാണ്. അതിൽ മാറ്റമില്ല. ഞങ്ങളുടെ അഭ്യർഥന അദ്ദേഹം അംഗീകരിക്കുമോ എന്നറിയില്ല. അക്കാര്യത്തിൽ ഒരു സൂചനയും അദ്ദേഹം നൽകിയിട്ടില്ല. വിദേശത്തുനിന്ന് എത്തുമ്പോൾ അദ്ദേഹത്തെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമിക്കും. പാർട്ടിയിലെ എല്ലാവരുടെയും പിന്തുണ രാഹുലിനാണ്.’– ഖുർഷിദ് വ്യക്തമാക്കി.
ഒക്ടോബര്‍ 17നാണ് എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 19ന് നടക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിലാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായത്. സെപ്‌റ്റംബർ 27ന് വിജ്ഞാപനമിറങ്ങും. നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 30 ആണ്. സ്ഥാനാർഥി പട്ടിക ഒക്ടോബർ 8ന് പ്രസിദ്ധീകരിക്കും. അന്ന് മുതൽ ഒക്ടോബര്‍ 16 വരെ പ്രചാരണം നടത്താം.സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലാണ് പാർട്ടി പ്രവർത്തകസമിതി യോഗം ചേർന്നത്. ഓൺലൈനായാണ് സോണിയ ഗാന്ധി യോഗത്തിൽ പങ്കെടുത്തത്. രാഹുലും പ്രിയങ്കയും സോണിയയ്ക്കൊപ്പം ഉണ്ടായിരുന്നു.
അതേ സമയം ഇക്കഴിഞ്ഞ ദിവസം പാർട്ടി പ്രാഥമിക അംഗത്വമുൾപ്പെടെ രാജിവെച്ച് പടിയിറങ്ങിയ ഗുലാം നബി ആസാദ് രാഹുലിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. റോബർട്ട് കൺട്രോളിംഗ് സിസ്റ്റമാണ് രാഹുൽ പാർട്ടിയിൽ നടപ്പിലാക്കുന്നതെന്നും ,ആര് നേതൃത്വത്തിലേക്ക് വന്നാലും രാഹുലിൻറെ മൈക്രോ മാനേജ് മെൻറിലൂടെ മാത്രമെ പാർട്ടി മുന്നോട്ടു പോകുന്നുള്ളു എന്നും ഗുലാം നബി ആസാദ് വിമർശിച്ചിരുന്നു. രാഹുൽ പക്വതയില്ലാത്ത നേതാവാണെന്നും രാഹുലിൻറെ ഗൺമാൻ ഉൾപ്പെടെ പാർട്ടി തീരുമാനങ്ങൾ എടുക്കുന്നതിൽ പങ്കുവഹിക്കുന്നുവെന്നും ആസാദ് ആരോപണം ഉന്നയിച്ചിരുന്നു. ഇഷ്ടക്കാരെ മാത്രം ചുമതലയിലേക്ക് കൊണ്ടുവന്ന് മുതിർന്ന നേതാക്കളെ അവഗണിക്കുകയാണ് രാഹുൽ ചെയ്യുന്നതെന്നും ഗുലാം നബി ആസാദ് സോണിയയ്ക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നു.
Discussion about this post