തിരുവനന്തപുരം: തിരുവനന്തപുരത്ത് എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ആവേശകരമായ വരവേൽപ്. പുഷ്പവൃഷ്ടിയോടെയാണ് തലസ്ഥാന നഗരിയിലേക്ക് അമിത് ഷായെ സ്വീകരിച്ചത്. രാത്രിയും മഴയും വകവെയ്ക്കാതെ നൂറുകണക്കിന് ബിജെപി പ്രവർത്തകരും പൊതുജനങ്ങളും അദ്ദേഹത്തെ കാണാൻ തടിച്ചുകൂടി.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിക്കാനായിട്ടാണ് അമിത് ഷാ തിരുവനന്തപുരത്തെത്തിയത്. ഇതിന് ശേഷം വൈകിട്ട് മൂന്ന് മണിക്ക് കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പട്ടികജാതി സംഗമത്തിലും അദ്ദേഹം പങ്കെടുക്കും. സ്വീകരിക്കാനെത്തിയ ജനങ്ങളുടെ ആവേശം അണപൊട്ടിയതോടെ അദ്ദേഹം വാഹനത്തിന് പുറത്തിറങ്ങി ജനങ്ങൾക്ക് നേരെ കൈകൂപ്പി. ബിജെപി ജില്ലാ സെക്രട്ടറി വിവി രാജേഷ് സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ തുടങ്ങിയവരും അദ്ദേഹത്തോട് ഒപ്പം ഉണ്ടായിരുന്നു.
ഊഷ്മള സ്വീകരണത്തിന് അമിത് ഷാ ട്വിറ്ററിലൂടെ നന്ദി പറഞ്ഞു. കേരളജനതയുടെ സ്‌നേഹാദരങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി എന്നായിരുന്നു അദ്ദേഹം കുറിച്ച വാക്കുകൾ. തിരുവനന്തപുരത്ത് ഓണത്തോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക പരിപാടിയിലും അദ്ദേഹം പങ്കെടുത്തു. കഥകളിയും മോഹിനിയാട്ടവും ഉൾപ്പെടെയുളള നൃത്തരൂപങ്ങൾ അദ്ദേഹം ആസ്വദിച്ചു.
കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവും ഓരോ ഇന്ത്യൻ പൗരനും അഭിമാനമാണെന്ന് പരിപാടിക്ക് ശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു. കഥകളിയുടെയും മറ്റും ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
Discussion about this post