ദുംക; ഝാർഖണ്ഡിലെ ദുംകയിൽ ഒരു ഹിന്ദു പെൺകുട്ടി കൂടി ലൗ ജിഹാദിന് ഇരയായി. മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 14 കാരിയായ പെൺകുട്ടി പീഡനത്തിന് ഇരയായതായി അമ്മ ആരോപിച്ചു.
വെള്ളിയാഴ്ചയാണ് മുഫാസിൽ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയുമായി പ്രണയത്തിലായിരുന്ന അർമാൻ അൻസാരിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൺസ്ട്രക്ഷൻ തൊഴിലാളിയാണ് അർമാൻ അൻസാരിയെന്ന് പോലീസ് പറഞ്ഞു.
ഐപിസി 376( പീഡനം), 302 (കൊലപാതകം), പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമം, പോക്‌സോ തുടങ്ങിയ വകുപ്പുകൾ അൻസാരിക്കെതിരെ ചുമത്തിയിട്ടുണ്ട്.
സംഭവത്തിൽ ബിജെപി ശക്തമായി പ്രതിഷേധിച്ചു. റിസോർട്ട് രാഷ്ട്രീയം കളിക്കുന്നതിനിടെ സമയം കിട്ടുമ്പോൾ മുഖ്യമന്ത്രി ഹേമന്ദ് സോറൻ ഝാർഖണ്ഡിലെ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ രഘുവർ ദാസ് പറഞ്ഞു. മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബാബുലാൽ മറാൻഡിയും മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തെ നാണക്കേടെന്ന് വിശേഷിപ്പിച്ച അദ്ദേഹം എന്തൊക്കെ പോലീസും ഭരണകൂടവും ഒളിച്ചാലും മരണമടഞ്ഞ പെൺകുട്ടിയുടെ കുടുംബത്തിന് നീതി വാങ്ങി നൽകുമെന്നും പറഞ്ഞു.
സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ പോലീസിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും പ്രതികരിച്ചു. കഴിഞ്ഞ മാസം 23 ന് 16 കാരിയായ പെൺകുട്ടിയെ വീട്ടിൽ കയറി പെട്രോൾ ഒഴിച്ച് കത്തിച്ചു കൊന്ന സംഭവത്തിന് പിന്നാലെയാണ് പുതിയ സംഭവവും റിപ്പോർട്ട് ചെയ്യുന്നത്.
Discussion about this post