ന്യൂഡൽഹി: ചതുർദിന സന്ദർശനത്തിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ഇന്ത്യയിലെത്തി. സൈനിക സഹകരണം, ജലകരാറുകൾ, മേഖലയിലെ സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശൈഖ് ഹസീന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ എന്നിവരെയും ശൈഖ് ഹസീന സന്ദർശിക്കും.
വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ ശൈഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ- ബംഗ്ലാദേശ് ഉഭയകക്ഷി സഹകരണം 2021ൽ 50 വർഷം പൂർത്തിയാക്കിയിരുന്നു. ഇതിന് ശേഷമുള്ള ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണ് ഇത്.
ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികമായ കഴിഞ്ഞ വർഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദർശിച്ചിരുന്നു. ഡൽഹിയും ധാക്കയും ഉൾപ്പെടെ ഇരുപത് നഗരങ്ങളിൽ അന്ന് മൈത്രി ദിനാഘോഷങ്ങൾ നടന്നിരുന്നു.
റോഹിംഗ്യൻ കുടിയേറ്റം ബംഗ്ലാദേശിന് ഭാരമാകുകയാണെന്ന് കഴിഞ്ഞ ദിവസം ബംഗ്ലാദേശ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായും ശൈഖ് ഹസീന പറഞ്ഞിരുന്നു. ഇന്ത്യൻ സന്ദർശനത്തിന് മുന്നോടിയായി വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ പ്രതികരണം.
Discussion about this post