ന്യൂഡൽഹി: കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഏഷ്യാ കപ്പിൽ നിന്ന് ഒഴിവായ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ശസ്ത്രക്രിയ വിജയകരം. ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ചികിത്സാ വിവരങ്ങൾ പങ്കുവെച്ചത്. ‘ശസ്ത്രക്രിയ വിജയകരമായിരുന്നു. വൈകാതെ സാധാരണ നിലയിലേക്ക് എത്തും. ബിസിസിഐ, ടീമിലെ സഹതാരങ്ങൾ തുടങ്ങി ഒരുപാട് പേരോട് നന്ദി പറയുന്നു’വെന്നും രവീന്ദ്ര ജഡേജ കുറിച്ചു.
കഴിയാവുന്ന രീതിയിൽ എത്രയും വേഗം മടങ്ങി വരാനാണ് ശ്രമിക്കുന്നതെന്നും എല്ലാവരുടെയും ആശംസയ്ക്ക് നന്ദി പറയുന്നതായും താരം കൂട്ടിച്ചേർത്തു. ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത് ജഡേജയ്ക്ക് ഏറ്റ അപ്രതീക്ഷിത പരിക്കായിരുന്നു. പാകിസ്താനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ വിജയം ഉറപ്പാക്കുന്നതിൽ ഓൾറൗണ്ടറായ ജഡേജയുടെ പങ്ക് നിർണായകമായിരുന്നു. 29 പന്തിൽ 35 റൺസെടുത്ത ജഡേജ രണ്ടോവർ പന്തെറിഞ്ഞപ്പോൾ 11 റൺസ് മാത്രമാണ് വഴങ്ങിയത്.
സൂപ്പർ ഫോറിലെ മത്സരത്തിൽ പാകിസ്താനോടും ശ്രീലങ്കയോടും ഇന്ത്യയ്‌ക്കേറ്റ പരാജയത്തിൽ ജഡേജയുടെ അഭാവം നിഴലിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് സുഖം പ്രാപിക്കുന്നുവെന്ന വിവരം താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഏഷ്യാകപ്പിലെ തോൽവികളിൽ നിരാശരായിരുന്ന ക്രിക്കറ്റ് ആരാധകർക്ക് ഊർജ്ജം നൽകുന്നതാണ് രവീന്ദ്ര ജഡേജയുടെ ആരോഗ്യനിലയിലെ പുരോഗതി.
കരിയറിൽ ഇക്കൊല്ലം ജഡേജ മികച്ച ഫോമിലായിരുന്നു. ഇക്കൊല്ലം കളിച്ച ഒൻപത് ട്വന്റി 20 കളിൽ താരം 50.25 ശരാശരിയിൽ 201 റൺസെടുത്തിട്ടുണ്ട്. അഞ്ച് വിക്കറ്റും വീഴ്ത്തിയിരുന്നു. മൂന്ന് ടെസ്റ്റ് മത്സരങ്ങളിലെ അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്നായി 328 റൺസും താരം നേടി. ശ്രീലങ്കയ്‌ക്കെതിരെ നേടിയ 175 നോട്ടൗട്ട് ആണ് മികച്ച സ്‌കോർ.
Discussion about this post