വാഷിംഗ്ടൺ: യുക്രെയ്ൻ യുദ്ധത്തിൽ നിന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിനെ പിന്തിരിപ്പിക്കാനുളള ശ്രമങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തുടരണമെന്ന് യുഎസ്. ഈ യുഗം യുദ്ധത്തിന്റേതല്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്നും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സളളിവൻ വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
റഷ്യയുമായി ഡൽഹിക്ക് സർക്കാർ തലത്തിലും ഉന്നത തലങ്ങളിലും ദീർഘകാല ബന്ധമാണുളളത്. തനിക്ക് ശരിയെന്ന് തോന്നുന്ന തത്വങ്ങളിൽ ഊന്നിയുള്ള പ്രസ്താവനയാണ് നരേന്ദ്രമോദി നടത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഉറച്ചതാണ്. ഒരിക്കലും നിങ്ങൾക്ക് അയൽരാജ്യത്തെ സൈന്യത്തെ ഉപയോഗിച്ച് കീഴ്‌പ്പെടുത്താനാകില്ലെന്ന തത്വമാണ് അതിൽ ഉണ്ടായിരുന്നതെന്നും സളളിവൻ ചൂണ്ടിക്കാട്ടി.
എല്ലാ രാജ്യങ്ങൾക്കും ഈ വിഷയത്തിൽ അവരുടേതായ നിലപാടുകൾ ഉണ്ട്. ചിലർ അത് പരസ്യമായും ചിലർ രഹസ്യമായും പറയും. പക്ഷെ ഇതുപോലെ വ്യക്തമായി മോസ്‌കോയ്ക്ക് ഒരു സന്ദേശം നൽകുകയെന്നത് ഈ സമയത്ത് വളരെ പ്രധാനമാണെന്ന് സള്ളിവൻ ചൂണ്ടിക്കാട്ടി. ആ മേഖലയിൽ സമാധാനം പുലരാൻ ഒരുമിച്ച് പരിശ്രമിക്കുകയാണ് വേണ്ടതെന്നും സളളിവൻ കൂട്ടിച്ചേർത്തു.
മോദിയുടെ പ്രസ്താവനയെ പിന്തുണച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും നേരത്തെ രംഗത്തെത്തിയിരുന്നു. ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലിയിലായിരുന്നു നരേന്ദ്രമോദിയുടെ പരാമർശത്തെ മാക്രോൺ പിന്തുണച്ചത്. മോദി പറഞ്ഞതായിരുന്നു ശരിയെന്ന് ആയിരുന്നു മാക്രോണിന്റെ വാക്കുകൾ.
ഉസ്‌ബെക്കിസ്താനിലെ സമർഖണ്ഡിൽ ഷാങ്ഹായ് ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയിലാണ് ഈ യുഗം യുദ്ധത്തിന്റേതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിനെ ഓർമ്മിപ്പിച്ചത്. പാശ്ചാത്യ മാദ്ധ്യമങ്ങളും ഈ വാക്കുകൾ ഏറ്റുപിടിച്ചതോടെയാണ് ലോകനേതാക്കളും പ്രധാനമന്ത്രിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
Discussion about this post