മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞ ശേഷമുളള ആദ്യ ബലപരീക്ഷണത്തിന് ഒരുങ്ങി ഉദ്ധവ് താക്കറെയും ഏക്‌നാഥ് ഷിൻഡെയും. നവംബർ മൂന്നിന് നടക്കുന്ന അന്ധേരി ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലേക്കുളള ഉപതിരഞ്ഞെടുപ്പാണ് ഇരുകൂട്ടരുടെയും ശക്തിപരീക്ഷണമാകുക.
ഉദ്ധവ് താക്കറെയുടെ പാർട്ടി വിരുദ്ധനിലപാടുകളിൽ പ്രതിഷേധിച്ച് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ എംഎൽഎമാർ ബിജെപിക്കൊപ്പം സർക്കാർ രൂപീകരിച്ചതിന് പിന്നാലെ നടക്കുന്ന ഏറ്റവും വലിയ ശക്തിപരീക്ഷണമാണിത്. എംഎൽഎ ആയിരുന്ന രമേശ് ലാത്‌കെ അന്തരിച്ചതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. രമേശിന്റെ വിധവ റുതുജ ലാത്‌കെയെ ആണ് ഉദ്ധവ് പക്ഷം കളത്തിലിറക്കിയിരിക്കുന്നത്. സഹതാപ വോട്ടുകൾ കൂടി ലക്ഷ്യമിട്ടാണ് നീക്കം.
മുർജി പട്ടേലാണ് സ്ഥാനാർത്ഥിയെന്ന് ബിജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടിയുടെ മുംബൈ അദ്ധ്യക്ഷൻ ആഷിഷ് ഷെലാർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഔദ്യോഗിക പ്രഖ്യാപനം കേന്ദ്ര നേതൃത്വം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷിൻഡെ വിഭാഗത്തിന്റെ പിന്തുണയും ബിജെപി സ്ഥാനാർത്ഥിക്കുണ്ട്. ശിവസേനയുടെ അമ്പും വില്ലും ചിഹ്നത്തിന്റെ കാര്യത്തിൽ ഉൾപ്പെടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ഒക്ടോബർ 14 ആണ് നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുളള അവസാന തീയതി. ഉദ്ധവ് പക്ഷത്തിന്റെ സ്ഥാനാർത്ഥിക്ക് എൻസിപിയും കോൺഗ്രസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post