ബാരാമുളള: കശ്മീരിലെ വിധ്വംസക ശക്തികൾക്കെതിരെയും അവർക്ക് ഒത്താശ ചെയ്യുന്ന കശ്മീരിലെ രാഷ്ട്രീയ പാർട്ടികൾക്കെതിരെയും ആഞ്ഞടിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരിലെ ബാരാമുളളയിൽ നടന്ന റാലിയിലാണ് അമിത് ഷാ കശ്മീർ വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാടുകൾ അടിവരയിട്ട് ആവർത്തിച്ചത്.
എനിക്ക് പാകിസ്താനോടല്ല സംസാരിക്കേണ്ടത്, എനിക്ക് സംസാരിക്കേണ്ടത് കശ്മീരിലെ ജനങ്ങളോടാണ് അദ്ദേഹം പറഞ്ഞു. പാകിസ്താനുമായി ചർച്ച നടത്തണമെന്ന പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെയും നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുളളയുടെയും ആവർത്തിച്ചുളള പ്രസ്താവനകൾ ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ വാക്കുകൾ.
70 വർഷത്തോളം കശ്മീർ ഭരിച്ചവരാണ് പാകിസ്താനോട് സംസാരിക്കാൻ തന്നെ ഉപദേശിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. പക്ഷെ എനിക്ക് സംസാരിക്കാനുളളത് കശ്മീരിലെ യുവാക്കളോടാണ്. ഇവിടുത്തെ ഗുജ്ജാറുകളോടും പഹാരികളോടും ബകർവാൽ സമുദായങ്ങളോടുമാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
കശ്മീരിനെ അശാന്തിയിലേക്ക് തളളിവിടുന്ന ഗുപ്കർ സഖ്യത്തിന്റെ നിലപാടുകളെ അമിത് ഷാ തുറന്നുകാട്ടി. ഇവിടുത്തെ കോളജുകൾ അടച്ചുപൂട്ടി കശ്മീരിലെ യുവാക്കളുടെ കൈകളിൽ കല്ലും മെഷീൻ ഗണ്ണും കൊടുക്കാനാണ് ഗുപ്കർ സഖ്യം ശ്രമിക്കുന്നതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.
രണ്ട് മാതൃകകളാണ് ഉളളത്. ഒന്നാമത്തേത് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെയ്ക്കുന്ന യുവാക്കൾക്ക് തൊഴിലും സമാധാനവും സാഹോദര്യവും എന്നതാണ്. രണ്ടാമത്തേതാണ് ഗുപ്കർ സഖ്യത്തിന്റേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുപ്കറിന്റെ മാതൃകയാണ് പുൽവാമയിലെ ആക്രമണത്തിലേക്ക് വഴിവെച്ചത്. പക്ഷെ നരേന്ദ്രമോദി 2000 കോടി രൂപ മുടക്കി പുൽവാമയിൽ ഒരു ആശുപത്രി സ്ഥാപിച്ചു. യുവാക്കൾക്ക് തൊഴിൽ നൽകാനായി 56,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് കശ്മീരിൽ മോദി അവതരിപ്പിച്ചതെന്നും അമിത് ഷാ പറഞ്ഞു. ഐഐടികളും ഐഐഎമ്മും എയിംസുമൊക്കെ കശ്മീരി യുവാക്കൾക്കായി നൽകുന്നതാണ് മോദിയുടെ മോഡലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Discussion about this post