പത്തനംതിട്ട: പത്തനംതിട്ടയിൽ സ്ത്രീകളെ നരബലി നടത്തിയ സംഭവത്തിൽ ഇരകളിലൊരാളുടെ മൃതദേഹാവശിഷ‌്ടങ്ങൾ കണ്ടെടുത്തു. മൃതദേഹാവശിഷ്ടങ്ങൾ കടവന്ത്രയിൽ നിന്ന് കാണാതായ പത്മയുടെത് ആണെന്ന് പോലീസ് സ്ഥിരീകരിച്ചു . പ്രതികളിലൊരാളായ ഭഗവൽ സിംഗിന്റെ വീടിനടുത്ത് നിന്നാണ് മൃതദേഹത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
വീട്ടുവളപ്പിനോട് ചേർന്ന് കിടക്കുന്ന കാടുമൂടിയ പ്രദേശത്താണ് മൃതദേഹം കുഴിച്ചിട്ടത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കൃത്യം ചെയ‌്ത സ്ഥലം വിവരിച്ചു കൊടുക്കുകയായിരുന്നു. തുടർന്ന് ഇവരെ സംഭവസ്ഥലത്തെത്തിച്ച ശേഷമാണ് തിരച്ചിൽ ആരംഭിച്ചത്.
മൃതദേഹത്തിന് മുകളിൽ ഉപ്പ് വിതറിയിരുന്നു. പ്രതികൾ ചേർന്ന് തലയറുത്ത് ചോര പാത്രത്തിൽ എടുത്തിരുന്നതായാണ് മൊഴി. ശരീരമാസകലം മുറിവുണ്ടാക്കി. മൃതദേഹം കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
വിവിധ കഷ്‌ണങ്ങളാക്കി മുറിച്ചു മാറ്റിയ നിലയിലായിരുന്നു മൃതദേഹം. അവശിഷ്‌ടങ്ങൾ ഇനിയും കണ്ടെടുക്കാനുണ്ട്. ഇതു പൂർത്തിയാക്കിയ ശേഷം മാത്രമേ റോസ്‌ലിയുടെ മൃതദേഹം എവിടെയാണെന്ന് തിരച്ചിൽ ആരംഭിക്കുകയുള്ളൂ. ഭഗവൽ സിംഗിന്റെ വീടിന്റെ മതിലിനോട് ചേർന്നാണ് റോസ്‌ലിയെ കുഴിച്ചിട്ടിരിക്കുന്നതെന്നാണ് പ്രതികൾ പോലീസിന് മൊഴി നൽകിയിട്ടുള്ളത്.
ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെ പോലീസ് ഭഗവൽ സിംഗിനെയും ഭാര്യ ലൈലയെയും കസ്റ്റഡിയിലെടുത്തപ്പോഴാണ് നാട്ടുകാരിൽ സംശയം തോന്നിയത്. എന്നാൽ ഞെട്ടിപ്പിക്കുന്ന വാർത്ത നാട്ടുകാരും അറിഞ്ഞത് രാവിലെയാണ്.
Discussion about this post