ഗാസിയാബാദ്: വസ്തു തർക്കത്തിന്റെ പേരിൽ വ്യാജ കൂട്ടബലാത്സംഗ ആരോപണം ഉന്നയിച്ച യുവതിയുടെ കളളത്തരം പൊളിച്ചടുക്കി യുപി പോലീസ്. ഗാസിയാബാദിൽ നിന്ന് ഡൽഹിയിലേക്ക് ബസ് കാത്തുനിൽക്കവേ അഞ്ച് പേർ ബലമായി കാറിൽ വലിച്ചുകയറ്റി പീഡിപ്പിച്ചുവെന്ന് ആയിരുന്നു 36 കാരിയുടെ ആരോപണം. എന്നാൽ യുവതിയും സുഹൃത്തുക്കളും ചേർന്ന് ഒരുക്കിയ തിരക്കഥയായിരുന്നു ഇതെന്ന് യുപി പോലീസ് അന്വേഷണത്തിനൊടുവിൽ വ്യക്തമാക്കി.
ഡൽഹി സ്വദേശിനിയായ യുവതിയെ ആശുപത്രിയിലാക്കിയതിന് പിന്നാലെ ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാളിന്റെ ട്വീറ്റോടെയാണ് സംഭവം വിവാദമായതും മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും ചർച്ചയാക്കിയതും. യുവതിയുടെ കൈയ്യും കാലും ബന്ധിച്ച നിലയിലും സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പു ദണ്ഡ് കയറ്റിയ നിലയിലുമാണ് കണ്ടെത്തിയതെന്ന് ആയിരുന്നു സ്വാതി മാലിവാളിന്റെ ട്വീറ്റ്.
സംഭവത്തിൽ യുവതി വെളിപ്പെടുത്തിയ അഞ്ച് പേരിൽ നാല് പേരെയും പോലീസ് പിടികൂടി. ഇതോടെയാണ് യഥാർത്ഥ കഥ പുറത്തുവന്നത്. ഇതിനൊപ്പം യുവതിയെ പ്രവേശിപ്പിച്ച ഡൽഹിയിലെ ജിടിബി ആശുപത്രിയിലെ ഡോക്ടർമാർ യുവതിക്ക് ആന്തരീകമായി മുറിവേറ്റിട്ടില്ലെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതോടെയാണ് വ്യാജ ആരോപണമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.
ഗാസിയാബാദിൽ ജൻമദിന പാർട്ടിക്ക് പോയി മടങ്ങവേ ബസ് സ്‌റ്റോപ്പിൽ നിന്ന് അഞ്ച് പേരടങ്ങുന്ന സംഘം ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയെന്ന് ആയിരുന്നു യുവതിയുടെ മൊഴി. സഹോദരനാണ് തന്നെ ബസ് സ്‌റ്റോപ്പിൽ ആക്കിയതെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ സംഭവമുണ്ടായെന്ന് പറഞ്ഞ ദിവസങ്ങളിൽ യുവതി സുഹൃത്തുക്കൾക്കൊപ്പം ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി.
മൊബൈൽ സിഗ്നൽ ട്രാക്ക് ചെയ്തതിൽ നിന്ന് യുവതിയെ കണ്ടെത്തിയെന്ന് പറയുന്ന സ്ഥലത്ത് ഇവരുടെ ഒരു സുഹൃത്തിന്റെ ഫോൺ പ്രവർത്തിച്ചിരുന്നതായും പിന്നീട് സ്വിച്ച് ഓഫ് ആയതായും വ്യക്തമായി. ബലാത്സംഗ ആരോപണത്തിന് കൂടുതൽ പ്രചാരം നൽകാൻ മറ്റൊരാൾക്ക് യുവതിയുടെ സുഹൃത്ത് പേടിഎം വഴി പണം കൈമാറിയതും പോലീസ് കണ്ടെത്തി. സത്യം പുറത്തുവന്നതിനെ തുടർന്ന് ഇവരുടെ മൂന്ന് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതായി യുപി റീജിണൽ പോലീസ് മേധാവി പ്രവീൺ കുമാർ പറഞ്ഞു. സുഹൃത്തുക്കളുമൊത്ത് യുവതി സഞ്ചരിച്ചിരുന്ന കാറും പോലീസ് കണ്ടെടുത്തു.
യുവതിയെ ആദ്യം ഗാസിയാബാദിലെ സർക്കാർ ആശുപത്രിയിലും പിന്നീട് മീററ്റിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇവർ വൈദ്യപരിശോധനയ്ക്ക് തയ്യാറായിരുന്നില്ല.
Discussion about this post