ലണ്ടൻ: ഇന്ത്യൻ വംശജനായ ഋഷി സുനക് യുകെയുടെ പ്രധാനമന്ത്രിയാകും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ വംശജനും ആദ്യ ഹിന്ദുവിശ്വാസിയുമാണ് ഋഷി സുനക്. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി ലീഡർഷിപ്പിലേക്കുളള മത്സരത്തിൽ ഭൂരിപക്ഷം ഉറപ്പിച്ചതോടെയാണ് ഋഷി സുനക് ഈ സ്ഥാനം ഉറപ്പിച്ചത്.
ഹിന്ദു സമൂഹത്തിന് ലഭിച്ച ദീപാവലി സമ്മാനമെന്നാണ് ഋഷി സുനകിന്റെ വിജയത്തെ മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചത്. രണ്ട് നൂറ്റാണ്ടുകൾക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാവ് കൂടിയാണ് 42 കാരനായ ഋഷി സുനക്. യോക്ക്‌ഷെയറിൽ നിന്നുളള എംപിയാണ്. 2019 ൽ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മന്ത്രിസഭയിലേക്ക് എത്തിയതോടെയാണ് ഋഷി സുനക് ദേശീയ ശ്രദ്ധയാകർഷിച്ചത്. മാസങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ചാൻസലർ പദവിയിലേക്കും അദ്ദേഹം നിയോഗിക്കപ്പെട്ടു. കൊറോണ കാലത്ത് ബ്രിട്ടന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തത് ധനമന്ത്രിയായിരുന്ന ഋഷി സുനക് ആയിരുന്നു.
കഴിഞ്ഞ ജൂലൈയിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നെങ്കിലും അവസാന നിമിഷം ലിസ് ട്രസിനോട് പരാജയപ്പെടുകയായിരുന്നു. വിജയം ഉറപ്പിച്ചിരുന്ന ഒരു ഘട്ടത്തിൽ ഏഷ്യൻ വംശജനെന്ന് ചൂണ്ടിക്കാട്ടി ഋഷി സുനകിനെ പിന്നോട്ട് അടിക്കാനും നീക്കം നടന്നിരുന്നു. എന്നാൽ ഇക്കുറി അന്ന് വോട്ട് ചെയ്യാത്തവരും തെറ്റ് തിരുത്തി പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പിൻമാറിയതിനെ തുടർന്നാണ് കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്തേക്ക് ഋഷി സുനക് തിരഞ്ഞെടുക്കപ്പെട്ടത്. മറ്റൊരു എതിരാളിയായിരുന്ന പെന്നി മോർഡന്റ് അവസാന നിമിഷം പിൻമാറുകയായിരുന്നു. 26 പേരുടെ പിന്തുണ മാത്രമാണ് മോർഡന്റിന് ഉറപ്പിക്കാനായിരുന്നത്. 147 എംപിമാരുടെ പിന്തുണ ഉറപ്പാക്കിയതോടെ ഞായറാഴ്ച ഋഷി സുനക് തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസ് രാജിവെച്ചതിനെ തുടർന്നാണ് ഋഷി സുനകിന് അവസരം ലഭിച്ചത്. 45 ദിവസങ്ങൾ മാത്രം അധികാരത്തിലിരുന്ന ലിസ് ട്രസ് അവതരിപ്പിച്ച സാമ്പത്തിക നയങ്ങൾ വ്യാപക വിമർശനങ്ങൾക്കും എതിർപ്പുകൾക്കും വഴിവെച്ചിരുന്നു. വഴിവിട്ട നികുതിയിളവ് ഉൾപ്പെടെ സ്വന്തം പാർട്ടിയിൽ നിന്ന് പോലും ചോദ്യം ചെയ്യപ്പെട്ടിരുന്നു. തുടർന്നാണ് പാർട്ടി അർപ്പിച്ച വിശ്വാസം നിറവേറ്റാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ലിസ് ട്രസ് പടിയിറങ്ങിയത്.
പഞ്ചാബിൽ നിന്നുളളവരാണ് ഋഷി സുനകിന്റെ പൂർവ്വികർ. 1960 കളിൽ കിഴക്കൻ ആഫ്രിക്കയിൽ നിന്നും ഇവർ ബ്രിട്ടനിലേക്ക് കുടിയേറുകയായിരുന്നു. യുകെയുടെ ഏറ്റവും പ്രായം കുറഞ്ഞ ചാൻസലർ ആയിരുന്നു. എന്നാൽ 2022 ജൂലൈയിൽ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനുമായുളള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവെച്ചു. സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നിന്നും എംബിഎ ബിരുദധാരിയാണ്. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് ഋഷി സുനകിന്റെ ഭാര്യ.
Discussion about this post