കെവാഡിയ; രാജ്യത്തെ ഭിന്നിപ്പിക്കുന്ന വിഷത്തെ ഐക്യത്തിന്റെ അമൃത് കൊണ്ട് നേരിടാൻ കഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർദാർ വല്ലഭായ് പട്ടേലിന്റെ ജൻമവാർഷിക ദിനമായ രാഷ്ട്രീയ ഏകതാ ദിവസിൽ ഗുജറാത്തിലെ കെവാഡിയയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യ ഒന്നിക്കുന്നത് ശത്രുക്കൾക്ക് എന്നും വേദനയാണെന്നും അതിൽ രാജ്യത്തിന് പുറത്തും അകത്തുമുളളവരുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓരോ ഘട്ടത്തിലും ഐക്യം അനിവാര്യമാണ്. അത് കുടുംബത്തിലായാലും സമൂഹത്തിലായാലും രാജ്യത്തിന്റെ കാര്യമായാലും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് 75 വർഷം പിന്നിടുകയാണ്. ഈ ഘട്ടത്തിൽ പുതിയ തീരുമാനങ്ങളുമായി മുൻപോട്ടു പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർദാർ പട്ടേലിനെപ്പോലുളളവരല്ല സ്വാതന്ത്ര്യ സമരം നയിച്ചിരുന്നതെങ്കിൽ മറ്റൊരു സ്ഥിതിയാകുമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 550 ലധികം നാട്ടുരാജ്യങ്ങൾ ഒരു കുടക്കീഴിൽ ഒരിക്കലും എത്താൻ സാദ്ധ്യതയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്രയും നാട്ടുരാജ്യങ്ങൾ ഭാരതാംബയിൽ വിശ്വസിക്കാനും അതിന് വേണ്ടി ത്യാഗം സഹിക്കാനും സർദാർ വല്ലഭായ് പട്ടേലിനെ പോലുളളവർ ഇല്ലായിരുന്നുവെങ്കിൽ തയ്യാറാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ഭിന്നിപ്പിക്കാനുളള ശ്രമങ്ങളെ എന്നും പരാജയപ്പെടുത്തിയ നേതാവാണ് സർദാർ പട്ടേൽ. ജാതിയുടെയും മേഖലകളുടെയും പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാനുളള ആസൂത്രിത നീക്കങ്ങൾ ഉണ്ടായി. ആ വിഷം ദീർഘകാലം ഇവിടെ പരന്നിരുന്നു. ഇന്നും രാജ്യം അതിന്റെ കെടുതികൾ നേരിടുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
നേരത്തെ സർദാർ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തിയിരുന്നു.
Discussion about this post