ശ്രീനഗർ: കശ്മീരിൽ വൻ ഭീകരവേട്ട നടത്തി സുരക്ഷാസേന. സൗത്ത് കശ്മീരിലെ അനന്ത്‌നാഗിലും അവന്തിപ്പോരയിലും നടന്ന ഓപ്പറേഷനുകളിൽ നാല് ഭീകരരെയാണ് വധിച്ചത്. പോലീസും രാഷ്ട്രീയ റൈഫിൾസും സംയുക്തമായിട്ടായിരുന്നു ഓപ്പറേഷൻ നടത്തിയത്.
ഭീകരർ ഒളിവിലിരിക്കുന്നതായി വിവരം ലഭിച്ച മേഖലയിൽ സുരക്ഷാസേന പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടൽ. കൊല്ലപ്പട്ടവരിൽ ഷാക്കിർ അഹമ്മദ് എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്ക് ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീനുമായി ബന്ധമുണ്ടായിരുന്നു. കശ്മീരിൽ പോലീസിനെതിരെ നടന്നതുൾപ്പെടെയുളള ആക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ട്. അനന്ത് നാഗിലെ സെംന്താൻ ബിജ്‌ബെഹാരയിലാണ് ഓപ്പറേഷൻ നടന്നത്.
അവന്തിപ്പോരയിൽ ഖന്തിപ്പോരയിലായിരുന്നു മറ്റൊരു ഏറ്റുമുട്ടൽ നടന്നത്. മേഖലയിൽ സുരക്ഷാസേന എത്തിയതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ലഷ്‌കർ കമാൻഡർ അടക്കം മൂന്ന് ഭീകരരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഇതിൽ ഒരാൾ വിദേശിയാണ്. മുക്താർ ഭട്ട് എന്നയാളാണ് കൊല്ലപ്പെട്ട ലഷ്‌കർ കമാൻഡർ. സിആർപിഎഫ് എഎസ്‌ഐയെയും രണ്ട് ആർപിഎഫുകാരെയും കൊലപ്പെടുത്തിയ സംഭവത്തിൽ പങ്കുളള ഭീകരനാണ് മുക്താർ ഭട്ട് എന്ന് പോലീസ് അറിയിച്ചു. ഇവരുടെ സങ്കേതത്തിൽ നിന്ന് ആയുധങ്ങളും നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
ശ്രീനഗറിലെ ചെക് പോയിന്റിൽ നിന്നാണ് രണ്ട് ഹൈബ്രിഡ് ഭീകരർ സുരക്ഷാസേനയുടെ വലയിലായത്. ആമിർ മുഷ്താഖ്, കബീൽ റാഷിദ് എന്നിവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് കൂട്ടാളിയായ ആഖിബ് ജമാൽ ഭട്ടിനെയും പിടികൂടിയത്. രണ്ട് ഗ്രനേഡുകളും 10 കിലോ ബക്കറ്റ് ഐഇഡിയും ഉൾപ്പെടെ ഇവരിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു. ഇവരെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു. ആയുധ നിയമപ്രകാരവും സ്‌ഫോടക വസ്തു നിയമപ്രകാരവും യുഎപിഎ പ്രകാരവും ഇവർക്കെതിരെ കേസെടുത്തതായും പോലീസ് വ്യക്തമാക്കി.
Discussion about this post