വസീറാബാദ്: പാകിസ്താനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെ വധശ്രമം. സ്വന്തം പാർട്ടിയായ പാകിസ്താൻ തെഹ് രീക് ഇ ഇൻസാഫിന്റെ നേതൃത്വത്തിൽ നടത്തുന്ന ലോംഗ് മാർച്ചിനിടെ ഇമ്രാൻ സഞ്ചരിച്ച വാഹനത്തിന് നേരെ അക്രമി വെടിയുതിർക്കുകയായിരുന്നു. ഇമ്രാൻ ഖാന് പരിക്കേറ്റിട്ടുണ്ട്. വസീറാബാദിലെ അള്ളാ വാലാ ചൗക്കിലായിരുന്നു സംഭവം.
സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൗസം നവാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇമ്രാൻ ഖാൻ ഉൾപ്പെടെ ഏഴ് പേർക്കാണ് പരിക്കേറ്റത്. ഇതിൽ പാർട്ടി നേതാക്കളായ അഹമ്മദ് ഛാത്ത, ചൗധരി യൂസഫ്, സെനറ്ററും ഇമ്രാൻ ഖാന്റെ അടുത്ത അനുയായിയുമായ ഫൈസൽ ജാവേദ്, പ്രവർത്തകരായ ഒമർ മെയർ, റഷീദ് എന്നിവർ ഉൾപ്പെടും. അക്രമികളിൽ ഒരാളെ പിടികൂടിയിട്ടുണ്ട്. ഇമ്രാൻ ഖാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അതുകൊണ്ട് വധിക്കാൻ തന്നെയാണ് ഉദ്ദേശിച്ചതെന്നും ഇയാൾ വെളിപ്പെടുത്തി.
പരിക്കേറ്റ ഇമ്രാനെ ലാഹോറിലെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുളളവരെ വസീറാബാദ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കാർഡിയോളജിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആക്രമണത്തെ പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഉൾപ്പെടെ അപലപിച്ചു.
കഴിഞ്ഞ ഏപ്രിലിലാണ് പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ട് ഇമ്രാൻ ഖാൻ പ്രധാനമന്ത്രി പദത്തിൽ നിന്ന് ഇറങ്ങിയത്. തുടർന്ന് നിലവിലെ സർക്കാരിനെതിരെ ലോംഗ് മാർച്ച് എന്ന പേരിൽ പ്രതിഷേധമാർച്ച് നടത്തി വരികയായിരുന്നു.










