പശ്ചിമേഷ്യയെ സമ്പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിട്ടുകൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ അതിരൂക്ഷമാകുന്നു. ഇറാൻ ലക്ഷ്യമാക്കി അമേരിക്ക നടത്തിയ പുതിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ, കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ടു. കലുഷിതമായ സാഹചര്യങ്ങൾക്കിടയിലും ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന താല്ക്കാലിക വെടിനിർത്തൽ പൂർണ്ണമായി ലംഘിക്കപ്പെട്ടതോടെ, വാഷിങ്‌ടൺ സൈനിക നടപടികൾ ശക്തമാക്കിയാൽ ‘ഇറാൻ എന്ന രാജ്യം തന്നെ ഭൂമുഖത്ത് നിന്ന് ഇല്ലാതാകുമെന്ന’ കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ വരും ദിവസങ്ങളിൽ ‘നരകം’ കാണേണ്ടി വരുമെന്ന് ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) തിരിച്ചടിച്ചതോടെ പശ്ചിമേഷ്യയിൽ മൂന്നാം ലോകമഹായുദ്ധത്തിന്റെ ഭീതിയാണ് നിഴലിക്കുന്നത്.
ഇറാനിലെ മിസൈൽ-ഡ്രോൺ സംഭരണ കേന്ദ്രങ്ങൾക്കും തീരദേശ റഡാർ സംവിധാനങ്ങൾക്കും നേരെ ശനിയാഴ്ച അമേരിക്ക നടത്തിയ ശക്തമായ ആക്രമണത്തിന് പ്രതികാരമായാണ് തങ്ങൾ കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് താവളങ്ങളെ ലക്ഷ്യമിട്ടതെന്ന് ഐആർജിസി പ്രസ്താവനയിലൂടെ അറിയിച്ചു. ഹോർമുസ് കടലിടുക്കിൽ ഉണ്ടായ ഒരു കപ്പൽ അപകടത്തിന്റെ പേരുപറഞ്ഞ് തങ്ങളുടെ അഞ്ച് തീരദേശ താവളങ്ങളെയാണ് അമേരിക്ക തകർത്തതെന്ന് ഇറാൻ മാധ്യമങ്ങൾ ആരോപിക്കുന്നു. ഇതിന് മറുപടിയായി ഇറാന്റെ നാവിക-വ്യോമസേനകൾ സംയുക്തമായാണ് യുഎസ് താവളങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടത്. കുവൈറ്റിന്റെ ആകാശത്തേക്ക് ഇരച്ചുകയറിയ ശത്രു മിസൈലുകളെയും ഡ്രോണുകളെയും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തടഞ്ഞുനശിപ്പിച്ചതായി കുവൈറ്റ് സൈന്യം സ്ഥിരീകരിച്ചു. എന്നാൽ യുഎസ് സൈനിക താവളങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഉള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടാൻ പെന്റഗൺ തയ്യാറായിട്ടില്ല. സിരിക് ദ്വീപിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾ കൊണ്ട് സ്ട്രാറ്റജിക് മേഖലയായ ഹോർമുസ് കടലിടുക്കിലെ (Strait of Hormuz) തങ്ങളുടെ ആധിപത്യം തകർക്കാൻ കഴിയില്ലെന്ന് ഇറാൻ നാവികസേന പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സമാധാന കരാറുകൾ ലംഘിക്കുന്നവർക്കുള്ള ശക്തമായ താക്കീതാണ് തങ്ങളുടെ മിസൈൽ ആക്രമണമെന്നും, വരും ദിവസങ്ങളിൽ യുഎസ് താവളങ്ങൾ നരകതുല്യമാകുമെന്നും ഇറാൻ ഭീഷണിപ്പെടുത്തി.
ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് മില്യണിലധികം അസംസ്‌കൃത എണ്ണയുമായി പോവുകയായിരുന്ന ‘എം/ടി കികു’ (M/T Kiku) എന്ന പനാമ പതാക ഘടിപ്പിച്ച എണ്ണക്കപ്പലിന് നേരെ ഇറാൻ വൺവേ അറ്റാക്ക് ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചതോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ഇറാനിൽ വ്യോമാക്രമണം നടത്തിയത്. ഇതിന് പിന്നാലെ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇറാന് കടുത്ത അന്ത്യശാസനം നൽകിയത്. “വെടിനിർത്തൽ കരാർ ലംഘിച്ചതിന് ഇറാന്റെ മിസൈൽ-ഡ്രോൺ സംഭരണ കേന്ദ്രങ്ങളും തീരദേശ റഡാറുകളും യുഎസ് യുദ്ധവിമാനങ്ങൾ വീണ്ടും തകർത്തിരിക്കുന്നു! അവർ ഒരിക്കലും പഠിക്കില്ല എന്ന് തോന്നുന്നു! ഇനി ഞങ്ങൾക്ക് ക്ഷമിക്കാൻ കഴിയില്ല, ഞങ്ങൾ വിജയകരമായി തുടങ്ങിയ സൈനിക ദൗത്യം പൂർണ്ണമായി അവസാനിപ്പിക്കേണ്ടി വരും. അങ്ങനെ സംഭവിച്ചാൽ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പിന്നീട് ഈ ഭൂമിയിൽ നിലനിൽക്കില്ല!” – ട്രംപ് കുറിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ‘എം/വി എവർ ലവ്‌ലി’ എന്ന ചരക്കുകപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയായി വെള്ളി, ശനി ദിവസങ്ങളിൽ അമേരിക്ക തുടർച്ചയായി ബോംബാക്രമണം നടത്തിയിരുന്നു. കേവലം രണ്ടാഴ്ച മുൻപ് ഒപ്പുവെച്ച ഇസ്‌ലാമാബാദ് വെടിനിർത്തൽ കരാറാണ് ഇതോടെ പൂർണ്ണമായി തകർന്നത്. ഇറാന്റെ തെക്കൻ മേഖലകളിലും സിരിക്, ഖേഷ്ം ദ്വീപുകളിലും യുഎസ് മിസൈലുകൾ പതിച്ചതായി റിപ്പോർട്ടുകളുണ്ട്. യുദ്ധം മുറുകിയതോടെ ആഗോള എണ്ണവിലയും സ്വർണ്ണവിലയും വരും ദിവസങ്ങളിൽ കുതിച്ചുയരുമെന്ന ആശങ്കയിലാണ് സാമ്പത്തിക ലോകം.












