ഷിംല: ഹിമാചൽ പ്രദേശിൽ ഇന്ന് വിധിയെഴുത്ത്. 55.9 ലക്ഷം വോട്ടർമാരാണ് പോളിങ് ബൂത്തിലെത്തുക. 412 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുളളത്. സംസ്ഥാനത്തെ 68 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത് നടക്കുക. ഇതിൽ 20 എണ്ണം സംവരണ മണ്ഡലങ്ങളാണ്.
ഭരണ തുടർച്ചയ്ക്കാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാൽ തിരിച്ചുവരവിനുളള അവസരമാണ് കോൺഗ്രസ് കാത്തിരിക്കുന്നത്. മാറ്റത്തിന് വേണ്ടി വോട്ട് ചെയ്യാനാണ് കോൺഗ്രസ് ഉയർത്തിയ പ്രധാന മുദ്രാവാക്യം. 2017 ൽ 44 സീറ്റുകളിൽ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. കോൺഗ്രസിന് 21 സീറ്റുകളിൽ ഒതുങ്ങേണ്ടി വന്നു. 1990 ലെ തിരഞ്ഞെടുപ്പിൽ ഒൻപത് സീറ്റുകളിൽ ഒതുങ്ങിയ ശേഷം കോൺഗ്രസിന് ലഭിച്ച ഏറ്റവും കുറഞ്ഞ സീറ്റ് നിലയായിരുന്നു കഴിഞ്ഞ തവണത്തേത്.
ഇക്കൊല്ലം അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ നാലിലും ബിജെപി അധികാര തുടർച്ച നേടിയിരുന്നു. ഇതേ ആത്മവിശ്വാസത്തോടെയാണ് പാർട്ടി ഹിമാചൽ പ്രദേശിലും വോട്ടർമാരെ അഭിമുഖീകരിച്ചത്. അധികാരത്തിലെത്തിയാൽ ഹിമാചലിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന അമിത് ഷായുടെ വാക്കുകൾ പ്രചാരണ വേളയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എട്ട് ലക്ഷം തൊഴിലവസരങ്ങളും പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും വികസന പദ്ധതികളുമാണ് വോട്ടർമാർക്ക് മുൻപിൽ ബിജെപി അവതരിപ്പിച്ചിരിക്കുന്നത്.
300 യൂണിറ്റ് സൗജന്യ വൈദ്യുതി ഉൾപ്പെടെയാണ് കോൺഗ്രസിന്റെ വാഗ്ദാനം. ബിജെപി സർക്കാർ എടുത്തുകളഞ്ഞ പെൻഷൻ സ്‌കീം പുനസ്ഥാപിക്കുമെന്നതും പ്രധാന വാഗ്ദാനമായി കോൺഗ്രസ് ഉയർത്തിക്കാട്ടിയിരുന്നു.
രാവിലെ എട്ടിന് ആരംഭിക്കുന്ന പോളിങ് വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും.
7884 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്ഥാനാർത്ഥികളിൽ 388 പേർ പുരുഷൻമാരും 24 പേർ വനിതകളുമാണ്. 28.5 ലക്ഷം പുരുഷ വോട്ടർമാരും 27.3 ലക്ഷം വനിതാ വോട്ടർമാരുമാണ് സംസ്ഥാനത്ത് ഉളളത്.
മുഖ്യമന്ത്രി ജയ്‌റാം താക്കൂർ, മുൻ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ മകൻ വിക്രമാദിത്യ സിങ് തുടങ്ങിയവരാണ് മത്സരിക്കുന്ന പ്രമുഖർ. ശക്തികേന്ദ്രമായ സെറാജ് മണ്ഡലത്തിൽ നിന്നാണ് ജയ്‌റാം താക്കൂർ ജനവിധി തേടുന്നത്. 2017 ൽ ജയ്‌റാം താക്കൂറിനോട് 11,254 വോട്ടുകൾക്ക് പരാജയപ്പെട്ട രാം താക്കൂറിനെയാണ് കോൺഗ്രസ് ഇക്കുറിയും ജയ്‌റാം താക്കൂറിനെതിരെ രംഗത്തിറക്കിയിരിക്കുന്നത്.
ഷിംല റൂറൽ മണ്ഡലത്തിൽ നിന്നാണ് വിക്രമാദിത്യ സിങ് ജനവിധി തേടുന്നത്. ബിജെപിയുടെ രവി മേത്തയാണ് എതിർ സ്ഥാനാർത്ഥി. കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായിരുന്ന മുകേഷ് അഗ്നിഹോത്രി ഹരോലിയിൽ നിന്ന് ജനവിധി തേടും. 19 സിറ്റിങ് എംഎൽഎമാർക്കും കോൺഗ്രസ് ടിക്കറ്റ് നൽകിയിരുന്നു.











