ബാലി: ജി 20 ഉച്ചകോടിയുടെ ഭാഗമായി നടന്ന കൂടിക്കാഴ്ചകളിൽ നയതന്ത്ര ബന്ധങ്ങൾ സജീവമാക്കി ഇന്ത്യ. ലോക നേതാക്കളുമായി നടന്ന ചർച്ചകളിൽ വരുന്ന ഒരു വർഷത്തേക്ക് ജി 20 അദ്ധ്യക്ഷ പദവിയിലിരുന്ന് നടത്താൻ ഉദ്ദേശിക്കുന്ന ഇടപെടലുകൾ വിശദീകരിച്ച പ്രധാനമന്ത്രി അവരുടെ പിന്തുണയും അഭ്യർത്ഥിച്ചു.
ഇന്ത്യയും ലോകരാജ്യങ്ങളുമായുളള നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള വേദിയായി ജി 20 ഉച്ചകോടി നടന്ന ബാലിയെ പ്രധാനമന്ത്രി മാറ്റുകയായിരുന്നു. യുഎസ് പ്രസിഡന്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും മുതൽ ലോകത്തെ പല മാറ്റങ്ങൾക്കും വഴിയൊരുക്കാൻ ശേഷിയുളള ഭരണകർത്താക്കളുമായി മോദി നടത്തിയ കൂടിക്കാഴ്ചകളെ വളരെ പ്രതീക്ഷയോടെയാണ് രാജ്യം വീക്ഷിക്കുന്നത്.
എല്ലാവരെയും ഉൾക്കൊളളുന്ന തീവ്രമായ ഉൽകർഷേച്ഛയോടും നിശ്ചയദാർഢ്യത്തോടുമുളള കർമ്മ പദ്ധതികളാണ് രാജ്യത്തിന്റെ അജണ്ടയെന്ന് ആയിരുന്നു ജി 20 അദ്ധ്യക്ഷപദം ഏറ്റെടുത്ത ശേഷം പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ച വാക്കുകൾ.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി നടത്തിയ ചർച്ചയിൽ വ്യാപാരം, മൊബിലിറ്റി, പ്രതിരോധം, സുരക്ഷ തുടങ്ങിയ സഹകരണത്തിന്റെ സുപ്രധാന മേഖലകളിലെ സഹകരണം വിഷയമായി. ഭാവി ബന്ധങ്ങൾക്കായുള്ള 2030 റോഡ്മാപ്പിലെ പുരോഗതിയിലും ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി.
ഉച്ചഭക്ഷണത്തിനിടെയാണ് പ്രധാനമന്ത്രി ഫ്രഞ്ച്് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തിയത്. പ്രതിരോധം, സിവിൽ ആണവ, വ്യാപാരം, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം ഇരു നേതാക്കളും അവലോകനം ചെയ്തു.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, ഭീകരവാദം, ജനങ്ങളുമായുള്ള ബന്ധം തുടങ്ങി വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം ആഴത്തിലാക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. ഇന്ത്യ – ഇറ്റലി നയതന്ത്ര ബന്ധത്തിന്റെ 75ാം വാർഷികം ആഘോഷിക്കാനും ഇരു നേതാക്കളും തമ്മിൽ ധാരണയായി
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. പ്രതിരോധം, വ്യാപാരം, വിദ്യാഭ്യാസം, ശുദ്ധ ഊർജം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിൽ കൈവരിച്ച പുരോഗതി അവർ അവലോകനം ചെയ്തു.
ഇന്ത്യആസിയാൻ ബഹുമുഖ സഹകരണം മെച്ചപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള ആഗ്രഹം സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കൾ ആവർത്തിച്ചു. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിൽ സിംഗപ്പൂരിന്റെ പങ്കിനെക്കുറിച്ചും ഇരുവരും വിലയിരുത്തി.
ഹരിത സമ്പദ്‌വ്യവസ്ഥ, അടിസ്ഥാനസൗകര്യം ഡിജിറ്റലൈസേഷൻ തുടങ്ങി വിവിധ മേഖലകളിൽ നിക്ഷേപം നടത്താനും ഇന്ത്യയുടെ ദേശീയ അടിസ്ഥാന സൗകര്യ പൈപ്പ്‌ലൈൻ, ആസ്തി പനമാക്കൽ പദ്ധതി , ഗതി ശക്തി പദ്ധതി എന്നിവ പ്രയോജനപ്പെടുത്താനും പ്രധാനമന്ത്രി സിംഗപ്പൂരിനെ ക്ഷണിച്ചു.
ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായും പ്രധാനമന്ത്രി ചർച്ച നടത്തി. ഈ വർഷം ഇരുവരും നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു. വ്യാപാര, നിക്ഷേപ ബന്ധങ്ങൾ കൂടുതൽ കരുത്തുറ്റതാക്കാനും പ്രതിരോധം, സുരക്ഷ, കുടിയേറ്റം, മൊബിലിറ്റി, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിൽ സഹകരണം കൂടുതൽ വർധിപ്പിക്കാനും സമ്മതിച്ചു.
Discussion about this post