കൊച്ചി: അധികാരത്തിന്റെ ലഹരിയിൽ അക്രമാസക്തമായ നടപടികളിലേക്കാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ പോകുന്നതെന്ന് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ മെട്രോമാൻ ഇ ശ്രീധരൻ.
“ലോകം വളരെയധികം കഷ്ടതകൾ അനുഭവിച്ചിട്ടുണ്ട്, മോശം ആളുകളുടെ അക്രമം കൊണ്ടല്ല, നല്ല ആളുകളുടെ നിശബ്ദതയാണ് അതിന് കാരണം.” നെപ്പോളിയൻറെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ഇ.ശ്രീധരൻ പറഞ്ഞു.
സർവ്വകലാശാലകളിലും സംസ്ഥാന സെക്രട്ടേറിയറ്റിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പാർട്ടി സഖാക്കളുടെ വലിയ തോതിലുള്ള പിൻവാതിൽ പ്രവേശനമാണ് നടക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ഉയർത്തിയ ഗവർണർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഇവർ അധിക്ഷേപം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും വ്യക്തികളെ സംരക്ഷിക്കാൻ ഗവർണറുടെയും ലോകായുക്തയുടെയും അധികാരങ്ങൾ വെട്ടിക്കുറയ്ക്കാൻ എൽഡിഎഫ് ഓർഡിനൻസ് പുറപ്പെടുവിക്കുന്നു. പാർട്ടി താൽപര്യങ്ങൾ സംരക്ഷിക്കാൻ പോലീസ് സേനയെ നഗ്നമായി ദുരുപയോഗം ചെയ്യുകയാണ്.
പാർട്ടി നേതാക്കൾ ഉൾപ്പെട്ട കേസുകളിൽ നിയമം നടപ്പാക്കുന്നതിൽ സർക്കാർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് നിയമസഭാ ബഹളക്കേസെന്നും അദ്ദേഹം പറഞ്ഞു.
“അശ്രദ്ധമായ കടമെടുപ്പും അമിതമായ ചെലവുകളും സംസ്ഥാനത്തെ പാപ്പരത്തത്തിലേക്ക് തള്ളിവിട്ടു. എല്ലാ മേഖലയിലും , പ്രത്യേകിച്ച് സഹകരണ ബാങ്കിംഗ് മേഖലകളിൽ വൻ അഴിമതികളാണ് നടക്കുന്നത് .നല്ല മനുഷ്യർ ഉണർന്ന് സംസ്ഥാനത്തെ രക്ഷിക്കേണ്ട സമയമാണിത്,” അദ്ദേഹം പറഞ്ഞു.
Discussion about this post