ഷില്ലോങ്: അസം – മേഘാലയ അതിർത്തിയിലെ സംഘർഷത്തിന് പിന്നാലെ മേഘാലയയിൽ വീണ്ടും കലാപനീക്കവും അക്രമവും. അതിർത്തിയിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ മെഴുകുതിരി പ്രതിഷേധത്തിനിടെ മൂന്ന് പോലീസ് വാഹനങ്ങളും ഒരു ട്രാഫിക് ബൂത്തും അക്രമികൾ തീവെച്ചു. തലസ്ഥാനമായ ഷില്ലോങ്ങിലായിരുന്നു സംഭവം.
അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെങ്ങും സുരക്ഷയും ജാഗ്രതയും ശക്തമാക്കിയിരുന്നു. പ്രശ്‌നം പരിഹരിക്കാൻ ഇരു സംസ്ഥാനങ്ങളിലെയും സർക്കാരുകൾ നടപടികൾ സ്വീകരിച്ചുവരുന്നതിനിടെയാണ് പുതിയ അക്രമം. കഴിഞ്ഞ ദിവസം മേഘാലയയിലെ വെസ്റ്റ് ജെയ്ൻതിയ ഹിൽസ് ജില്ലയിലെ മുക്‌റോഹ് മേഖലയിലുണ്ടായ വെടിവെയ്പിൽ അഞ്ച് മേഘാലയക്കാരും ഒരു അസം ഫോറസ്റ്റ് ഗാർഡും കൊല്ലപ്പെട്ടിരുന്നു.
പുതിയ അക്രമത്തിന്റെ പശ്ചാത്തലത്തിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് 48 മണിക്കൂർ കൂടി തുടരുമെന്ന് മേഘാലയ സർക്കാർ അറിയിച്ചു. ഏഴ് ജില്ലകളിലാണ് വിലക്ക് നിലനിൽക്കുന്നത്.
ചില ഗ്രൂപ്പുകളാണ് അതിർത്തി സംഘർഷത്തിന്റെ പേരിൽ പ്രതിഷേധത്തിന് ആഹ്വാനം നടത്തിയത്. പ്രതിഷേധത്തിനിടെ ചിലർ പോലീസിന് നേർക്ക് പെട്രോൾ ബോംബുകളും കല്ലുകളും വലിച്ചെറിയുകയായിരുന്നു. ഇതോടെ പോലീസ് ടിയർഗ്യാസ് പ്രയോഗിച്ച് അക്രമികളെ പിരിച്ചുവിടാൻ ശ്രമിച്ചു. ഇതിനിടയിലാണ് ഒരു സിറ്റി ബസും ഒരു ജിപ്‌സിയുമടക്കം മൂന്ന് വാഹനങ്ങൾ ആക്രമിക്കപ്പെട്ടത്. ട്രാഫിക് ബൂത്ത് അക്രമികൾ തീവെച്ചതായി ഈസ്റ്റ് ഖാസി ഹിൽസ് എസ്പി പറഞ്ഞു.
പോലീസുകാർക്ക് നേരെ പെട്രോൾ ബോംബ് എറിയുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തലനാരിഴയ്ക്കാണ് പോലീസുകാർ രക്ഷപെട്ടത്.
കഴിഞ്ഞ ദിവസം നടന്ന സംഭവം കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഇരു സംസ്ഥാനങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിഗണിച്ചുവരികയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അറിയിച്ചിരുന്നു. ഇതിനിടയിലാണ് സംഘർഷം ഊതിക്കത്തിക്കാനുളള ചിലരുടെ നീക്കം.
Discussion about this post