കൊച്ചിയുടെ സാംസ്കാരിക നഗരി എന്നറിയപ്പെടുന്ന തൃപ്പൂണിത്തുറയിൽ ശ്രീ പൂർണത്രയീശന്റെ ഉത്സവത്തോടനുബന്ധിച്ച് കാലങ്ങളായി നടന്നുവരുന്ന പതിവാണ് കോടങ്കിയാട്ടം. പ്രത്യേക രീതിയിലുള്ള വേഷവിധാനത്തോടെ, ഉടുക്ക് കൊട്ടി പാടുന്ന രണ്ട് കലാകാരന്മാരാണ് കോടങ്കി വരവിൽ ഉള്ളത്. ക്ഷേത്രത്തിലെ വലിയ ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രപരിസരത്തുള്ള വീടുകളിൽ എത്തുന്ന കോടങ്കി പൂർണത്രയീശന്റെ മഹിമ പാടുന്നു. കോടങ്കി ആട്ടം നടക്കുന്ന ഇടത്തെല്ലാം ഭഗവാന്റെ ഐശ്വര്യമെത്തും എന്നാണ് വിശ്വാസം.
ഏറെ പ്രത്യേകതകളുള്ള ഒരു ഉടുക്കാണ് കോടങ്കിയാട്ടത്തിനുള്ളത്. ഏറ്റവും പഴക്കമുള്ള ഉടുക്കിന്റെ രൂപമായി ഇത് അറിയപ്പെടുന്നു.തമിഴ്നാട്ടിൽ നിന്ന് പാലക്കാടിന്റെ കിഴക്കൻ പ്രദേശങ്ങളിലേയ്ക്കും പിന്നീട് കേരളത്തിന്റെ ഇതര ഭാഗങ്ങളിലേയ്ക്കും കുടിയേറിയ നാട്ടുവാദ്യമാണ് കോടങ്കി ഉടുക്ക്. ഇതിന്റെ പ്രാദേശികമായ വകഭേദമാണ് തൃപ്പൂണിത്തുറയിൽ ഉപയോഗിക്കുന്നത്. പ്രത്യേക വിഭാഗക്കാരാണ് കോടങ്കിപാട്ടും ആട്ടവുമായി എത്തുന്നത്.
ആദിപരാശക്തി തങ്ങൾക്ക് കനിഞ്ഞു നൽകിയതാണ് ഈ ഉപകരണം എന്നാണ് വിശ്വാസം. ഇതിനെ ജക്കമ്മ ഉടുക്ക് എന്നും വിളിക്കാറുണ്ട്. സാധാരണ ഉടുക്കിനേക്കാൾ ചെറുതാണ് കോടങ്കി ഉടുക്ക്.കോടങ്കി ഉടുക്കിന്റെ ചന്ദ്ര വളയം ചെറുതായിരിക്കും. ആടിന്റെ ചൗ ഉപയോഗിച്ചാണ് ഈ ഉപകരണത്തിന്റെ ചന്ദ്ര വളയം നിർമ്മിക്കുന്നത്.ചന്ദ്രവളയങ്ങൾ തമ്മിൽ നൂൽ കെട്ടി ബന്ധിക്കുന്നു.
മുഖം മൂടി ധരിച്ചാണ് കോടങ്കി എത്തുന്നത്. കോടങ്കി എന്ന ഈ കലാരൂപത്തിന് പൗരാണികമായ രേഖപ്പെടുത്തലുകളുമുണ്ട്. പാണ്ഡവര്‍ അജ്ഞാത വാസമനുഷ്ഠിക്കുന്ന കാലത്ത് ഭഗവാന്‍ ശ്രീകൃഷ്ണപരമാത്മാവ് കോടാങ്കി വേഷ ധാരിയായി ധര്‍മ്മപുത്രരെ സമീപിച്ച് പറയുന്ന ലക്ഷണശാസ്ത്രമാണ് “കോടാങ്കി ശാസ്ത്രം . ലക്ഷണശാസ്ത്രപടുവായ സമുദ്ര മഹര്‍ഷിയുടെ ‘ സമുദ്ര സംഹിതയെന്ന അതിബൃഹത്തായ ശാസ്ത്രഗ്രന്ഥത്തില്‍ നിബന്ധിച്ചിരിക്കുന്ന “ഉര്‍വ്വശീസൂത്രം”എന്ന അധികാരത്തിലാണ് കോടാങ്കിശാസ്ത്രം വിവരിക്കുന്നത്.
Discussion about this post