വിദേശ ഇന്ത്യക്കാർ രാജ്യത്തേക്ക് അയക്കുന്ന പണത്തിൻറെ കണക്കിൽ ലോകരാജ്യങ്ങളുടെ മുന്നിൽ ഒന്നാമതെത്തി ഇന്ത്യ.ലോകബാങ്ക് റിപ്പോർട്ട് പ്രകാരം വിദേശത്തുള്ള ഇന്ത്യക്കാർ ഈ വർഷം 100 ബില്യൺ ഡോളർ ആണ് രാജ്യത്തേക്ക് അയച്ചത്. ഇതാദ്യമായാണ് ഒരു രാജ്യം ഇത്രയും വലിയ സംഖ്യയിലെത്തുന്നത്. യുഎസിലെയും മറ്റ് വികസിത രാജ്യങ്ങളിലെയും വേതന വർധനയും ശക്തമായ തൊഴിൽ വിപണിയുമാണ് വർദ്ധനവിന് കാരണമായതെന്ന് റിപ്പോർട്ട് പറയുന്നു.
ലോകബാങ്കിന്റെ കണക്കനുസരിച്ച് 2021-ൽ ഇന്ത്യക്ക് 89.4 ബില്യൺ ഡോളർ പണമയച്ചിരുന്നു. ഇതോടെ കഴിഞ്ഞ വർഷവും ഇന്ത്യ ആഗോളതലത്തിലെ ഏറ്റവും വലിയ സ്വീകർത്താവായി. “വേതന വർദ്ധനയും യുണൈറ്റഡ് സ്റ്റേറ്റ്സിലെ ശക്തമായ തൊഴിൽ വിപണിയും ഇന്ത്യയിലേക്കുള്ള പണമയയ്ക്കൽ വർദ്ധിപ്പിച്ചു,” ലോക ബാങ്ക് പറയുന്നു. ലോകമെമ്പാടുമുള്ള കുടിയേറ്റക്കാർ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് 2022 ൽ 5% വർദ്ധിച്ചു. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ഗാർഹിക വരുമാനത്തിന്റെ നിർണായക സ്രോതസ്സാണ് ഈ പണമെന്നും ലോകബാങ്ക് കൂട്ടിച്ചേർത്തു.
മെക്‌സിക്കോ, ചൈന, ഈജിപ്ത്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളാണ് പണമയക്കുന്നതിനുള്ള മറ്റ് മുൻനിര സ്വീകർത്താക്കളെന്ന് ലോകബാങ്ക് വ്യക്തമാക്കുന്നു. സമീപ വർഷങ്ങളിൽ, നിരവധി ഇന്ത്യക്കാർ യുഎസ്, യുകെ, സിംഗപ്പൂർ തുടങ്ങിയ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ നല്ല ശമ്പളമുള്ള ജോലികളിലേക്ക് മാറിയിട്ടുണ്ട്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) ഏകദേശം 3% പേയ്‌മെന്റുകളാണ് – ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പത്തിന്റെ അളവുകോൽ എന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലും നേപ്പാളിലും പണമയക്കുന്നതിൽ വർദ്ധനവ് രേഖപ്പെടുത്തിയപ്പോൾ ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളിൽ കഴിഞ്ഞ വർഷം 10 ശതമാനത്തിലധികം ഇടിവാണ് സംഭവിച്ചത്. കൊറോണ പ്രതിസന്ധിയാണ് ഇതിന് കാരണമെന്നും ലോകബാങ്ക് ചൂണ്ടിക്കാണിക്കുന്നു.
Discussion about this post