കൃഷി രീതിയില്‍ ഇന്നത്തെ തലമുറക്കാവശ്യമായ രീതിയിലുള്ള ഒരുമറ്റം വരുത്തിയാല്‍ പരിഹരിക്കാന്‍ കഴിയുന്ന കാര്യമാണ് കാര്‍ഷിക നഷ്ടങ്ങളും കര്‍ഷക ആത്മഹത്യകളും എന്ന് തന്റെ ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിയാണ് മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയായ ധ്യാനേശ്വര്‍ ബോഡെ. സാധാരണ മണ്ണില്‍ വിത്തെറിഞ്ഞുള്ള കൃഷിരീതിയില്‍ നിന്നും വിഭിന്നമായി പോളിഹൌസ് ഫാമിംഗ് എന്ന രീതി അദ്ദേഹം പിന്തുടര്‍ന്നപ്പോള്‍ നഷ്ടക്കണക്കുകള്‍ പഴങ്കഥകളായി. ഇന്ന് 400 കോടി രൂപ വാര്‍ഷിക വരുമാനമുള്ള പോളിഹൌസ് കര്‍ഷകനാണ് ധ്യാനേശ്വര്‍.
കാര്‍ഷിക പാരമ്പര്യമുള്ള ഒരു കുടുംബത്തിലായിരുന്നു ധ്യാനേശ്വറിന്റെ ജനനം. കൃഷി നഷ്ടത്തിലായപ്പോൾ മറ്റെന്തെങ്കിലും ജോലി കണ്ടെത്തി കുടുംബത്തെ പോറ്റാന്‍ അദീഹം ഇറങ്ങിത്തിരിച്ചു. എന്നാല്‍ കടുത്ത തിര്‍പ്പാണ് അദ്ദേഹത്തിന് വീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്നത്. പൂനെയില്‍ ഓഫീസ് ബോയ് ആയി ജോലിക്ക് കയറി. രാവിലെ മുതല്‍ രാത്രി 11 വരെ ജോലി തന്നെ. കൃത്യമായ വേതനം ലഭിച്ചിരുന്നു എങ്കിലും വീട്ടിലെ വര്‍ധിച്ചുവരുന്ന ചെലവുകള്‍ നേരിടുന്നതിന് ആ തുക പര്യാപതമായിരുന്നില്ല.
ആ സമയത്താണ് പത്രത്തില്‍ സംഗലിയിലെ ഒരു കര്‍ഷകന്റെ വിജയകരമായ ജീവിതം സംബന്ധിച്ച ലേഖനം വരുന്നത്. ആയിരം സക്വയര്‍ഫീറ്റ് സ്ഥലത്ത് കൃഷി ചെയ്ത് ഒരു വര്‍ഷം 12 ലക്ഷം വരെ നേടുന്ന കര്‍ഷകന്‍. ഇത്ര ചുരുങ്ങിയ സ്ഥലത്ത് നിന്നും ഇത്ര മികച്ച വരുമാനമോ ? ധ്യാനേശ്വര്‍ ഈ കൃഷി രീതിയെപ്പറ്റി കൂടുതല്‍ അന്വേഷിച്ചു. പോളിഹൌസ് ഫാമിംഗ് എന്ന വ്യത്യസ്തമായ രീതിയാണ് പിന്തുടര്‍ന്നിരുന്നത്.
വീട്ടില്‍ തിരിച്ചെത്തിയ ധ്യാനേശ്വര്‍ തന്റെ പിതാവിന്റെ എതിര്‍പ്പ് പോലും മറികടന്ന് ഹോര്‍ട്ടി കള്‍ച്ചര്‍ ട്രെയിനിംഗ് സെന്ററിന്റെ പരിശീലനം പൂര്‍ത്തിയാക്കി. പരിശീലനം കഴിഞ്ഞപ്പോള്‍ ധ്യാനേശ്വര്‍ ഒരു ലോണിന് അപേക്ഷിച്ചു. പോളിഹൌസ് നിര്‍മാണത്തിനായിരുന്നു ലോണ്‍. പലതരത്തിലുള്ള പൂക്കള്‍ കൃഷി ചെയ്യാനായിരുന്നു അദ്ദീഹത്തിന്റെ പദ്ധതി. ആദ്യം പ്രാദേശിക വിപണി മാത്രം ലക്ഷ്യമിട്ടായിരുന്നു പൂക്കള്‍ വിറ്റു പോയിരുന്നത്. എന്നാല്‍ പിന്നീട്, ലോക്കല്‍ മാര്‍ക്കറ്റുകള്‍ക്കപ്പുറം ഹോട്ടലുകളില്‍ അലങ്കാരത്തിനായി പൂക്കള്‍ നല്‍കിത്തുടങ്ങി. പൂനെ, മുംബൈ, ദില്ലി എന്നിവിടങ്ങളിലേക്കും പൂക്കള്‍ കയറ്റി അയച്ചു.അങ്ങനെ 2004 ആയപ്പോഴേക്കും ധ്യാനേശ്വര്‍ അറിയപ്പെടുന്ന കര്‍ഷകനായി മാറി.
2004 ല്‍ നബാര്‍ഡിന്റെ സഹായത്തോടെ ധ്യാനേശ്വറും മറ്റ് 11 പേര്‍ കൂടി ചേര്‍ന്ന് ‘അഭിനവ് ഫാര്‍മേഴ്‌സ് ക്ലബ്ബ്’ എന്നൊരു ക്ലബ്ബിന് രൂപം കൊടുത്തു. പോളിഹൌസ് ഫാമിംഗ് വിപുലപ്പെടുത്തുകയായിരുന്നു ഉദ്ദേശം. മാസത്തില്‍ 25,000 രൂപയൊക്കെ കിട്ടിക്കൊണ്ടിരുന്ന കര്‍ഷകരുടെ ഗ്രൂപ്പിന് താമസിയാതെ വര്‍ഷത്തില്‍ അഞ്ച് ലക്ഷം വരെ വരുമാനം കിട്ടിത്തുടങ്ങി. ഇന്ന് രാജ്യത്തെ മികച്ച പോളി ഹൌസ് കർഷകനാണ് ധ്യാനേശ്വര്‍. നിരവധിയാളുകൾ ഇദ്ദേഹത്തിൽ നിന്നും ഫാമിങ് പഠിക്കുവാനായി എത്തുന്നുണ്ട്.
Discussion about this post