ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏകപക്ഷീയമായി നേടിയത് ചരിത്രവിജയമാണ്. കോൺഗ്രസിന് നേരിടേണ്ടിവന്നത് ചരിത്രപരമായ പരാജയവും.
രാഹുൽഗാന്ധി നടത്തിയ ഭാരത് ജോഡോയാത്ര ഗുജറാത്തിൽ കോൺഗ്രസിന് ക്ഷീണമുണ്ടാക്കി എന്നാണ് പ്രാഥമിക റിപ്പോർട്ട്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ ഗുജറാത്തിൽ പ്രചാരണം നടത്തുന്നതിന് പകരം ജോഡോ യാത്രയുടെ പേരിൽ അയൽ സംസ്ഥാനങ്ങളിൽ കറങ്ങി നടന്നു എന്നാണ് ആരോപണം. ഗുജറാത്തിൽ പ്രചാരണം നടത്തുന്നതിന് പകരം രാഹുൽ ഗാന്ധി അയൽ സംസ്ഥാനമായ മധ്യപ്രദേശിലേക്ക് ഭാരത് ജോഡോ യാത്ര നയിച്ചതിനെതിരെയാണ് ഇപ്പോൾ ആരോപണം ഉയരുന്നത്. സംസ്ഥാനത്ത് ഒരു ദിവസം മാത്രം രണ്ട് റാലികളെ അഭിസംബോധന ചെയ്യാൻ രാഹുൽ ഗാന്ധി എത്തിയിരുന്നു.
മധ്യപ്രദേശിൽ നിന്ന് കൊണ്ടുപോകുന്ന ഭാരത് ജോഡോ യാത്രയിൽ നിന്ന് ഗുജറാത്തിനെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയർന്നിരുന്നു. സൗരാഷ്ട്ര പോലുള്ള കോൺഗ്രസ് ശക്തികേന്ദ്രങ്ങളിലൂടെയെങ്കിലും രാഹുൽ ഗാന്ധിയുടെ യാത്ര കടന്നുപോയിരുന്നെങ്കിൽ, എന്തെങ്കിലും ചലനമുണ്ടാക്കാൻ സാധിക്കുമായിരുന്നു എന്നാണ് വിലയിരുത്തൽ. ഇതിലൂടെ കോൺഗ്രസിൻറെ പരമ്പരാഗത വോട്ടർമാരെയെങ്കിലും സ്വാധീനിക്കാൻ പാർട്ടിയ്ക്ക് സാധിക്കുമായിരുന്നു എന്നാണ് ആക്ഷേപം.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ കോൺഗ്രസ് 77 സീറ്റുകൾ നേടിയിരുന്നു. ബിജെപി 99 സീറ്റാണ് 2017ൽ നേടിയത്. സൗരാഷ്ട്രയിലെ ആദിവാസി, ഗ്രാമപ്രദേശങ്ങളിൽ കോൺഗ്രസിൻറെ അടിത്തറ ശക്തമായിരുന്നു ആ സമയത്ത്. കോൺഗ്രസിന്റെ നിശ്ശബ്ദമായ തിരഞ്ഞെടുപ്പ് പ്രചാരണമാണ് ഇത്തവണ കോൺഗ്രസ് ഇത്ര ദയനീയമായി ഒതുങ്ങിയത്.ഗുജറാത്തിൽ കോൺഗ്രസിൻറം മുഖം തകർന്നു വീണു.നേതൃത്വത്തിനും ഇക്കാര്യത്തിൽ അത്ഭുതമില്ല എന്നതാണ് മറ്റൊരു വസ്തുത.
ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് തികഞ്ഞ അനാസ്ഥകാട്ടിയെന്നാണ് സംസ്ഥാന നേതാക്കളും ആരോപിക്കുന്നത്. ഗുജറാത്തിലെ പ്രചാരണത്തിൽ തുടക്കം മുതൽ തന്നെ അകന്നു നിൽക്കുകയും നിസ്സംഗത പുലർത്തുകയും ചെയ്തു. പ്രചാരണത്തിന് കാശ് തന്നില്ല എന്ന് പറഞ്ഞ പല നേതാക്കളും പാർട്ടിയിൽ നിന്ന് വിട്ടു നിന്നു. പാർട്ടിക്ക് ഏറ്റവും അടിത്തറയുള്ള മണ്ണിൽ പരമ്പരാഗത വോട്ടുകൾ പോലും ഉറപ്പിച്ചു നിർത്താൻ നേതൃത്വത്തിന് സാധിച്ചില്ല.
പല സ്ഥാനാർത്ഥികളും കേന്ദ്രത്തിൻറെ പിന്തുണയില്ലാതെ ഒറ്റയ്ക്കായിരുന്നു പല സ്ഥലത്തും പ്രചാരണം ശക്തമാക്കിയത്.രാജ്‌കോട്ടിൽ നിന്നുള്ള ശക്തനായ നേതാവായിരുന്ന ഇന്ദ്രൻ രാജ്യഗുരുവിൻറെ പ്രചാരണം ഇതിനുദാഹരണമാണ്. കേന്ദ്ര നേതൃത്വത്തിൻറെ ഈ അനാസ്ഥയിൽ മനംനൊന്ത് അദ്ദേഹം കോൺഗ്രസ് വിട്ട് എഎപിയിൽ ചേർന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, അദ്ദേഹം കോൺഗ്രസിലേക്ക് തിരിച്ചെത്തി പാർട്ടി ഓഫിസിൽ യോഗം വിളിച്ചു ചേർത്തു. സമൂഹമാദ്ധ്യമങ്ങളിലും പ്രചാരണം ശക്തമാക്കി. അദ്ദേഹത്തിൻറെ മകളാണ് പ്രചാരണത്തിന് നേതൃത്വം നൽകി കൂടെ നിന്നത്.
കേന്ദ്ര നേതാക്കളാരും തന്നെ ഗുജറാത്തിൽ പ്രചാരണത്തിന് പോയില്ല. പലരും സംസ്ഥാനത്ത് എത്തിയെങ്കിലും കോൺഗ്രസ് ഓഫിസിൽ തന്നെ കിടന്നുറങ്ങി സമയം തീർത്തു. ഹൈക്കമാൻഡ് തങ്ങളുടെ താരപ്രചാരകരെ ആരെയും അഹമ്മദാബാദിലേക്ക് അയച്ചില്ല.സൂറത്തിലെ പവൻ ഖേദയെപ്പോലുള്ള ചുരുക്കം ചില നേതാക്കളൊഴികെ മിക്കവരും അഹമ്മദാബാദിലെ കോൺഗ്രസ് മന്ദിരത്തിൽ തന്നെ കിടന്നുറങ്ങുകയായിരുന്നു. പാർട്ടി ഓഫിസുകളിലെത്തുന്ന പ്രദേശിക പ്രവർത്തകരോട് കേന്ദ്രനേതാക്കൾക്ക് മിണ്ടാട്ടംപോലുമില്ലായിരുന്നു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പോലും പ്രചാരണത്തിന്റെ അവസാന നിമിഷമാണ് സംസ്ഥാനത്ത് എത്തിയത്. അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. എന്നുമാത്രമല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാവണനുമായി താരതമ്യം ചെയ്ത് സെൽഫ് ഗോൾ അടിച്ച് നെഗറ്റീവ് ക്യാമ്പയിനിലെത്തി നിന്നു കോൺഗ്രസ്.
കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിൽ നിന്നാണ് മോദി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് എന്നത് ശ്രദ്ധേയമാണ്. പ്രാദേശിക നേതാക്കളെയും തന്ത്രജ്ഞരെയും അവഗണിച്ച് പരസ്യത്തിനും തന്ത്രത്തിനും വേണ്ടി പാർട്ടിയ്ക്ക് പുറത്തുള്ള മുഖങ്ങളെ ഉപയോഗിക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ് ചെയ്തത്. ഇതും തിരിച്ചടിയായി.
രാജ്യത്ത് കോൺഗ്രസിന് രണ്ട് നേതൃത്വമുണ്ടെന്നാണ് വിലയിരുത്തൽ. താഴെത്തട്ടിലുള്ള രാഷ്ട്രീയത്തിൽ നിന്ന് വിച്ഛേദിക്കപ്പെട്ട തിരഞ്ഞെടുപ്പ് ഫലം പരിഗണിക്കാതെ ഭാരത് ജോഡോ യാത്രയുമായി ഓടുന്ന ഒരുകൂട്ടമാണ് ഒന്നാമത്തെ നേതൃത്വം.ഗുജറാത്ത് തിരഞ്ഞെടുപ്പിലെ ചരിത്രപരമായ പരാജയത്തിന് ശേഷം ഇനിയെന്ത് സംഭവിക്കുമെന്ന് ചിന്തിക്കുന്ന കോൺഗ്രസ് നേതൃത്വമാണ് രണ്ടാമത്തേത്.
ഗുജറാത്തിൽ നേരിട്ട നാണംകെട്ട തോൽവിക്ക് ശേഷം, ഗുജറാത്ത് കോൺഗ്രസ് ഇൻചാർജും സംസ്ഥാന പ്രസിഡന്റും ഹൈക്കമാൻഡിന് രാജിക്കത്ത് സമർപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പരാജയ കാരണങ്ങൾ അവലോകനം ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നേതൃത്വം കീഴ്വഴക്കങ്ങൾ തെറ്റിക്കുന്നില്ലെന്ന് ചുരുക്കം.
Discussion about this post