ജമ്മുകശ്മീർ; ജമ്മു കശ്മീരിലെ സമാധാനം തകർക്കാനുള്ള പാക്കിസ്താൻറെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുത്തുമെന്ന് ജമ്മു കശ്മീർ പോലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ് .ഈ വർഷം 44 ഭീകരതലവൻമാരെ സൈന്യം വധിച്ചതായും ഡിജിപി മാദ്ധ്യമ സമ്മേളനത്തിൽ പറഞ്ഞു.
“ ഈ വർഷം 44 ഭീകര തലവൻമാരെയാണ് സൈന്യം ഇല്ലാതാക്കിയത്. കശ്മീരിൽ ഭീകരർക്ക് ഇനി നല്ല ഒരു തലവനില്ല. പുതിയ തലവൻമാർ എത്തിയാൽ പരമാവധി ഒരാഴ്ച അല്ലെങ്കിൽ 10 ദിവസത്തിനുള്ളിൽ കഥകഴിക്കുമെന്നും ഡിജിപി പറഞ്ഞു. ഭീകരർക്കുള്ള ശക്തമായ താക്കീതാണ് ഡിജിപി ഇതിലൂടെ മുന്നോട്ടുവെയ്ക്കുന്നത്.
“ഇപ്പോൾ ഭീകരസംഘടനയിലേക്ക് ചേരുന്നവർ, തോക്ക് എടുക്കുന്നതിന് മുമ്പ് പലതവണ ചിന്തിക്കും. കശ്മീരിൽ ഇന്ന് ഭീകരരുടെ അവസ്ഥ വളരെ പരിതാപകരമാണ്. വലിയ തോതിൽ ഭീകരരെ തുടച്ചുനീക്കാൻ സൈന്യത്തിന് സാധിച്ചു. യുവാക്കൾക്ക് കൗൺസിലിംഗ് നൽകുന്നുണ്ട്. പാക്കിസ്താൻറെ പദ്ധതികളെകുറിച്ച് അവരെ ബോധവാൻമാരാക്കാനും സൈന്യത്തിന് സാധിക്കുന്നുണ്ട്. കശ്മീരിലെ യുവാക്കളും പൗരസമൂഹവും സൈന്യത്തിനൊപ്പമുണ്ട്. താഴ്വരയിൽ ശേഷിക്കുന്ന ഭീകരരെ കൂടി തുടച്ചുനീക്കാനാണ് സൈന്യം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജമ്മുവിൽ ഭീകരാക്രമണങ്ങളും ഇതേ തുടർന്നുള്ള മരണങ്ങളും കുറഞ്ഞിട്ടുണ്ട്. കിഷ്ത്വാർ ജില്ല ഒഴികെ മറ്റെല്ലാ ജില്ലകളും ഭീകരപ്രവർത്തനത്തിൽ നിന്ന് മുക്തമാണ്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ നിരന്തരം നടക്കുന്നുണ്ട്. ശേഷിക്കുന്ന ഭീകരരെ കൂടി ഇല്ലാതാക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. കശ്മീരിൽ അവരുടെ സ്ലീപ്പർ സെല്ലുകൾ സജീവമാക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നത്. അവരുടെ എല്ലാ ശ്രമവും നമ്മൾ പരാജയപ്പെടുത്തുന്നുണ്ട്. സൈന്യം വളരെ ജാഗ്രതിയിലാണ് ഇവിടെ നിലയുറപ്പിച്ചിട്ടുള്ളത്. പോലീസും മറ്റ് ഏജൻസികളും സദാ ജാഗ്രത പുലർത്തുന്നുണ്ട്.
“തീവ്രവാദം പൂർണമായി തുടച്ചുനീക്കപ്പെട്ടിട്ടില്ല. അത് ഇപ്പോഴും അവിടെയുണ്ട്. പണ്ഡിറ്റ് വിഭാഗത്തിലെ സർക്കാർ ജീവനക്കാർക്ക് മാത്രമല്ല ഭീകരവാദം എല്ലാവർക്കും ഭീഷണിയാണ്. കശ്മീരിലെ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പരിസ്ഥിതി വ്യവസ്ഥയെ തുടച്ചുനീക്കാനാണ് ഞങ്ങൾ പ്രവർത്തിക്കുന്നതെന്നും ഡിജിപി പറഞ്ഞു.
കശ്മീരിലെ ന്യൂനപക്ഷങ്ങളെയാണ് ഭീകരർ ലക്ഷ്യമിടുന്നത്. അത് പണ്ഡിറ്റുകളെ മാത്രമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുപി, ബിഹാർ, പശ്ചിമ ബംഗാൾ, എന്നീ സ്ഥലങ്ങളിൽ നിന്ന് ഇവിടെ ജോലിക്കെത്തുന്ന തദ്ദേശീയരല്ലാത്ത ആളുകളെയാണ് ഭീകരർ ലക്ഷ്യമിട്ടത്.അവരുടെ ഈ ശ്രമവും സൈന്യം പരാജയപ്പെടുത്തി. സർക്കാർ ജീവനക്കാർക്കുൾപ്പെടെ ആവശ്യമായ സുരക്ഷ നൽകുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി.
Discussion about this post