പട്‌ന: ബിഹാറിലെ കുർഹാനിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ജെഡിയു പരാജയപ്പെടാൻ കാരണം മുഖ്യമന്ത്രി നിതീഷ് കുമാറിനോടുളള ജനരോഷം മൂലമാണെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ആർജെഡിക്ക് ഒപ്പം കൂട്ടുകൂടി ജെഡിയു രൂപീകരിച്ച മഹാഗഡ്ബന്ധൻ സർക്കാരിൽ ജനങ്ങൾ അസന്തുഷ്ടരാണെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
നിലവിൽ ബിഹാറിൽ പദയാത്ര നടത്തുന്ന പ്രശാന്ത് കിഷോർ മോത്തിഹാരിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് നിതീഷിനെതിരെ ആഞ്ഞടിച്ചത്. ബിജെപി സഖ്യത്തിൽ സർക്കാർ രൂപീകരിച്ചിരുന്ന നിതീഷ് ഇത് ഉപേക്ഷിച്ചാണ് ആർജെഡിയുമായും കോൺഗ്രസുമായും കൂട്ടുകൂടി മഹാഗഡ്ബന്ധൻ സർക്കാർ രൂപീകരിച്ചത്.
പദയാത്രയുടെ ഭാഗമായി കഴിഞ്ഞ കുറച്ച് നാളുകളുമായി ജനങ്ങളുമായി താൻ നേരിട്ട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന അഴിമതികളിൽ അവർ നിരാശയിലാണെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. കുർഹാനിയിലെ ഉപതിരഞ്ഞെടുപ്പ് ഫലം തീർച്ചയായും ആ ജനരോഷത്തിന്റെ പ്രതിഫലനമാണെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.
നിതീഷിനോടുളള ജനരോഷം എല്ലായിടത്തും പ്രകടമാണ്. കുർഹാനിയിൽ അദ്ദേഹം പ്രചാരണം നടത്താനെത്തിയ വേദിയിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം ഉയർന്നതും പ്രതിഷേധം ഉണ്ടായതും ഇതിന്റെ തെളിവാണെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. സംസ്ഥാനത്തെ ഒരു ചെറിയ ഗ്രാമത്തിൽ പോലും സുരക്ഷാ ഉദ്യോഗസ്ഥരില്ലാതെ മുഖ്യമന്ത്രിക്ക് ഇറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി.
കുർഹാനി നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി കേദാർ പ്രസാദ് ഗുപ്തയാണ് വിജയിച്ചത്. ജെഡിയു സ്ഥാനാർത്ഥി മനോജ് സിങിനെയാണ് പരാജയപ്പെടുത്തിയത്. ആർജെഡിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്.
Discussion about this post