കൊച്ചി: ശബരിമലയിലെ ഭക്തജന തിരക്ക് കണക്കിലെടുത്ത് ദർശന സമയം നീട്ടാൻ കഴിയുമോയെന്ന് ഹൈക്കോടതി. തീർത്ഥാടകരുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് കോടതി ഇക്കാര്യം ആരാഞ്ഞത്. ശബരിമല മരക്കൂട്ടത്ത് തിരക്കിൽ പെട്ട് തീർത്ഥാടകർക്ക് അപകടം പറ്റിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതിയിൽ നടന്ന പ്രത്യേക സിറ്റിങ്ങിലാണ് കോടതി ഇക്കാര്യം ആരാഞ്ഞത്. ഇക്കാര്യം തന്ത്രിയുമായി ആലോചിച്ച ശേഷം അറിയിക്കാമെന്ന് ദേവസ്വം ബോർഡ് മറുപടി നൽകി.
നിലവിൽ 18 മണിക്കൂറാണ് ദർശന സമയം. ഇത് ഒരു മണിക്കൂർ അധികമാക്കാൻ കഴിയുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ആരും ദർശനം കിട്ടാതെ മടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കോടതി പറഞ്ഞു. തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാൻ സ്‌പെഷ്യൽ കമ്മീഷണർക്ക് കോടതി നിർദേശം നൽകി.
തീർത്ഥാടകരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതോടെ വലിയ തിരക്കാണ് രണ്ട് ദിവസമായി സന്നിധാനത്ത് അനുഭവപ്പെടുന്നത്. ശനിയും ഞായറും ആയതിനാൽ തിരക്ക് വർദ്ധിക്കുകയും ചെയ്തിരുന്നു. ഇടവിട്ട് പെയ്യുന്ന മഴയും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. തീർത്ഥാടകർ മണിക്കൂറുകളോളം ക്യൂ നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് ദർശന സമയം കൂട്ടാനുളള സാദ്ധ്യത കോടതി തേടിയത്.
മരക്കൂട്ടത്തെ അപകടം സംബന്ധിച്ച് ദേവസ്വം സ്‌പെഷ്യൽ കമ്മീഷണറോട് കോടതി റിപ്പോർട്ട് തേടി. പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ ഓൺലൈനായി കോടതിയിൽ ഹാജരായിരുന്നു. തിരക്ക് നിയന്ത്രിക്കുവാനുള്ള ക്രമീകരണങ്ങൾ കാര്യക്ഷമമാക്കണം.
ളാഹ മുതൽ നിലയ്ക്കൽ വരെ പോലീസ് പട്രോളിങ് ഉണ്ടാകണമെന്ന് കോടതി നിർദ്ദേശിച്ചു. നിലയ്ക്കലിലെ പാർക്കിങ് പരിധി കഴിഞ്ഞാൽ ട്രാഫിക് കർശനമായി നിയന്ത്രിക്കണമെന്നും കോടതി പറഞ്ഞു. മരക്കൂട്ടം മുതൽ ക്യൂ നിൽക്കുന്ന ഭക്തർക്ക് ചുക്ക് വെള്ളവും ബിസ്‌കറ്റും നൽകുന്നുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. കൊറോണ നിയന്ത്രണങ്ങൾ അവസാനിച്ച ശേഷം വന്ന മണ്ഡലകാലമായതിനാൽ തുടക്കം മുതൽ തീർത്ഥാടകരുടെ ഒഴുക്കാണ് ശബരിമലയിൽ കാണുന്നത്.
Discussion about this post