ദോഹ: ഖത്തർ ലോകകപ്പ് മെസിയുടെ അർജന്റീനക്ക്. ആരവങ്ങൾ ആവേശം തീർത്ത ലുസെയ്ൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിൽ പരാജയപ്പെടുത്തിയായിരുന്നു അർജന്റീനയുടെ വിജയം. നിശ്ചിത സമയത്ത് 2-2 എന്ന നിലയിലും അധിക സമയത്ത് 3-3 എന്ന നിലയിലും തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
കാൽപ്പന്തുകളിയുടെ ചരിത്രവും ഒരുപിടി റെക്കോർഡുകളും സ്വന്തം പേരിലാക്കിയ അർജന്റീനിയൻ ഇതിഹാസ നായകൻ ലയണൽ മെസിയായിരുന്നു ഫൈനലിലെ നിർണായകമായ ആദ്യ ഗോൾ നേടിയത്. ഇരുപത്തിയൊന്നാം മിനിറ്റിൽ ഡി മരിയയെ പെനാൽറ്റി ബോക്സിൽ ഡെംബെലെ വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റി ഫ്രഞ്ച് പടനായകൻ ഹ്യൂഗോ ലോറിസിനെ കാഴ്ചക്കാരനാക്കി മെസി ഗോളാക്കി മാറ്റിയതോടെ ലോകം ആവേശത്തിന്റെ കൊടുമുടി കയറി.
ദൈവപുത്രന്റെ സ്ഥാനാരോഹണത്തിന് വഴിയൊരുക്കാൻ വന്ന മാലാഖയുടെ നിയോഗം നിറവേറ്റിയ എയ്ഞ്ചൽ ഡി മരിയയുടെ വകയായിരുന്നു മത്സരത്തിലെ രണ്ടാം ഗോൾ. മെസിയിൽ നിന്നും പന്ത് സ്വീകരിച്ച മക് അലിസ്റ്റർ അത് ഡി മരിയക്ക് നൽകി. മടങ്ങി വരവ് ആഘോഷമാക്കിയ ഡി മരിയ മുപ്പത്തിയാറാം മിനിറ്റിൽ വീണ്ടും ഫ്രഞ്ച് വല കുലുക്കിയതോടെ ഫുട്ബോൾ ലോകം പൊട്ടിത്തെറിച്ചു.
ഗോൾ നേടിയേ അടങ്ങൂ എന്ന വാശിയിൽ രണ്ടാം പകുതിയിൽ കളം നിറയാനുള്ള എംബാപ്പെയുടെയും സംഘത്തിന്റെയും ശ്രമങ്ങൾ ഫലം കണ്ടു. കളം നിറഞ്ഞ് ഇതിഹാസ സമാനമായ കുതിപ്പ് നടത്തിയ എംബാപ്പെ തുടർച്ചയായ രണ്ട് ഗോളുകളിലൂടെ ഫ്രാൻസിന് സമനില നേടിക്കൊടുത്തു. ഇതൊടെ മെസി തന്റെ രണ്ടാം ഗോളിലൂടെ അധിക സമയത്ത് അർജന്റീനയെ 3-2ന് മുന്നിലെത്തിച്ചു. ഒട്ടും വിട്ടു കൊടുക്കാതെ നിമിഷങ്ങൾക്കകം എംബാപ്പെ ഹാട്രിക് കണ്ടെത്തി (3-3).
ഷൂട്ടൗട്ടിൽ അർജന്റീനക്ക് വേണ്ടി മെസിയും ഡിബാലയും പരെദേസും മോണ്ടിയെലും കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചപ്പോൾ, എംബാപ്പെയും കൊലോമുവാനിയും ഫ്രാൻസിന് വേണ്ടി കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചു. കോമാനും ചൗമേനിയും കിക്കുകൾ പാഴാക്കിയത് ഫ്രാൻസിന് തിരിച്ചടിയായി.
Discussion about this post