ആലപ്പുഴ: കേന്ദ്ര ഏജൻസികളുടെ ശക്തമായ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ, അവരുടെ ശരിയായ നിരീക്ഷണം ഉണ്ടായിരുന്നില്ലെങ്കിൽ കേരളം ഒരു കലാപഭൂമിയാക്കി മതഭീകരവാദികൾ മാറ്റുമായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിദ്ദിഖ് കാപ്പന് ലഭിച്ച പിന്തുണ പോലും കേരളത്തിൽ മതഭീകരവാദികൾ കൊലപ്പെടുത്തിയ ചെറുപ്പക്കാരുടെ കുടുംബങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. അഡ്വ. രൺജിത് ശ്രീനിവാസൻ ബലിദാന ദിനത്തിൽ ആലപ്പുഴയിൽ സംഘടിപ്പിച്ച ജാഗ്രതാ ജനസദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് എല്ലായിടത്തും പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ അടച്ചുപൂട്ടിയിട്ടും കേരളത്തിൽ പലയിടത്തും ഓഫീസുകൾ പ്രവർത്തിക്കുന്നു. കേരളത്തിലെ പല ഇലക്ട്രിക് പോസ്റ്റുകളിലും ചുവരുകളിലും പോപ്പുലർ ഫ്രണ്ടിന്റെ കൊടികളും ഫ്‌ളക്‌സുകളും കാണാം. അവരുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷണം നടക്കുന്നില്ല. പരസ്യമായി അവരെ പാർട്ടിയിലേക്ക് സ്വീകരിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ഭരണകക്ഷി ഭീകര സംഘടനകൾക്ക് മുൻപിൽ മുട്ടുമടക്കുകയാണ്. മതഭീകരവാദികൾക്ക് കേരളത്തിൽ വളർച്ചയൊരുക്കുന്നത് സിപിഎമ്മും കോൺഗ്രസ്സും ആണ്. വർഗ്ഗീയ ശക്തികൾക്ക് മുന്നിൽ രണ്ടു മുന്നണികളും ഒരു പോലെ മുട്ടുമുടക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ഹർത്താലിൽ പൊതുസ്വത്തുക്കൾ നശിപ്പിച്ചതിന് നഷ്ടപരിഹാരം ഈടാക്കാൻ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്ന് കേരള പോലീസിനോട് ഹൈക്കോടതിക്ക് ചോദിക്കേണ്ടി വന്നു. അഞ്ചര കോടി രൂപയിലധികം ഈടാക്കണമെന്ന് കോടതി വിധി പറഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നിട്ടും പോലീസിന് നടപ്പാക്കാൻ കഴിഞ്ഞില്ല. പിഎഫ്‌ഐയുടെ രാഷ്ട്രീയ സംഘടയുടെ പേര് പറഞ്ഞും മറ്റ് സഹോദര സംഘടനകളുടെയും മത സംഘടനകളുടെയും പേര് പറഞ്ഞും ഇന്നും കേരളത്തിൽ അവർ വെല്ലുവിളികൾ ഉയർത്തുകയാണ്. മുസ്ലീങ്ങൾ വേട്ടയാടപ്പെടുകയാണെന്ന പ്രചാരവേലയാണ് നിരന്തരം നടത്തുന്നതെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
മതഭീകരവാദ സംഘടനകൾക്ക് മുൻപിൽ സർക്കാർ നിരന്തരം മുട്ടുമടക്കുകയാണ്. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴയിൽ കളക്ടറായി നിയമിച്ച് 24 മണിക്കൂറിനുളളിൽ മുസ്ലീം തീവ്രവാദികളുടെ തീട്ടൂരത്തിന് മുൻപിൽ പിണറായി വിജയന് മുട്ടുമടക്കേണ്ടി വന്നു. കുടുംബശ്രീ പ്രതിജ്ഞയുടെ കാര്യവും സമാനമായ രീതിയിലാണ്. വർഗീയ ശക്തികൾക്ക് മുൻപിൽ നിരന്തരം സർക്കാർ മുട്ടുമടക്കുന്നതുകൊണ്ടാണ് ഭീകരവാദം ഇവിടെ ശക്തമാകുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.













Discussion about this post