അഹമ്മദാബാദ്: 300 കോടി രൂപയുടെ മയക്കുമരുന്നുമായി പാകിസ്താൻ ബോട്ട് കോസ്റ്റ്ഗാർഡിൻറെ പിടിയിൽ .ഗുജറാത്ത് തീരത്ത് നിന്നാണ് ബോട്ട് പിടിയിലായത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്ന കോസ്റ്റ് ഗാര്‍ഡ് ബോട്ട് പിടികൂടിയത്.അല്‍ സൊഹേലി എന്ന് പേരുള്ള പാകിസ്താനി ബോട്ട് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാനൊരുങ്ങുന്നതിനിടെ പിടിയിലായത്.പിടിച്ചെടുത്ത ബോട്ട് ഗുജറാത്ത് ഓഖ തീരത്തെത്തിച്ചു.
ബോട്ടിൽ നിന്ന് 40 കിലോഗ്രാം മയക്കുമരുന്നാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ആറ് തോക്കുകളും 120 വെടിയുണ്ടകളും ബോട്ടിലുണ്ടായിരുന്നു. ബോട്ടിലുണ്ടായിരുന്ന പത്ത് പേരെയും കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മയക്കുമരുന്നുമായി ഇന്ത്യൻ തീരത്തേക്ക് ബോട്ട് എത്തുന്നതായി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് രഹസ്യ വിവരം നൽകിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസംബര്‍ 25 ന് അര്‍ധരാത്രി കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തിയത്.
കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥർ അടുത്തെത്തി പരിശോധന നടത്താൻ ആരംഭിച്ചതോടെ ബോട്ടിലുണ്ടായിരുന്നവർ കടന്നുകളയാനുള്ള ശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് വെടിയുതിര്‍ക്കുകയും പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു. കോസ്റ്റ് ഗാര്‍ഡ് അംഗങ്ങള്‍ നടത്തിയ തിരച്ചിലില്‍ ആണ് ആയുധങ്ങളും വെടിയുണ്ടകളും കണ്ടെത്തിയത്. ഒപ്പം 300 കോടിയോളം രൂപ വിലവരുന്ന 40 കിലോഗ്രാം മയക്കുമരുന്നും കണ്ടെടുത്തു.
Discussion about this post