ന്യൂഡൽഹി: ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ രാജ്യത്ത് വിതരണം ചെയ്യുന്ന സൗജന്യ റേഷനിൽ വിചിത്ര പ്രസ്താവനയുമായി സിപിഎം പോളിറ്റ് ബ്യൂറോ. ‘സൗജന്യ’ റേഷൻ 2023ൽ ജനസംഖ്യയുടെ മൂന്നിൽ രണ്ട് പേർക്കും കൊടുക്കുമെന്നത് രാജ്യത്തെ വേട്ടയാടുന്ന വിശപ്പിന്റെ ഭയാനകതയെ മറ്റ് വഴികളിൽ മറികടക്കാൻ കഴിയില്ലെന്ന് സമ്മതിക്കലാണെന്നാണ് പിബിയുടെ കണ്ടെത്തൽ. ഡൽഹിയിൽ രണ്ട് ദിവസമായി നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിന് ഒടുവിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് വിചിത്രമായ വിലയിരുത്തൽ.
കിറ്റ് നൽകിയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടത് സർക്കാർ വീണ്ടും അധികാരത്തിലെത്തിയതെന്ന ആക്ഷേപം നിലനിൽക്കെയാണ് പോളിറ്റ് ബ്യൂറോയുടെ വിചിത്ര പ്രസ്താവന. ഇന്ത്യയിലെ പട്ടിണി ‘അതീവ ഗുരുതരം’ എന്ന് വിശേഷിപ്പിക്കുന്നതാണ് ആഗോള പട്ടിണി സൂചികയെന്നും ഇത് മോദി സർക്കാർ ശക്തമായി നിഷേധിച്ചിരുന്നെങ്കിലും സത്യം അതാണെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ ആവർത്തിക്കുന്നു.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യാവസ്ഥയിലും പിബി ഉത്കണ്ഠ രേഖപ്പെടുത്തുന്നു. ഇന്ത്യയുടെ ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനായുള്ള നിക്ഷേപം വളരുന്നില്ല. രാജ്യത്തിന്റെ വ്യാവസായിക ഉൽപ്പാദനം ഒക്ടോബറിൽ 4 ശതമാനം ചുരുങ്ങി. ഇത് 3 മാസത്തിനിടെ രണ്ടാം തവണയാണ്. ഉൽപ്പന്ന നിർമ്മാണത്തിൽ മുൻവർഷത്തേതിൽ നിന്ന് 5.4 ശതമാനം ഇടിവുണ്ടായതായി കണക്കുകൾ കാണിക്കുന്നു. വ്യാവസായിക ഉൽപ്പാദന സൂചിക സെപ്തംബർ 2021ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയായ 129.6 ആയിരുന്നു ഈ ഒക്ടോബറിൽ. ജനങ്ങളുടെ വാങ്ങൽ ശേഷി തുടർച്ചയായി കുറയുന്നതിന്റെ സൂചനയാണിതതെന്നും പിബി ആരോപിക്കുന്നു.
തൊഴിലില്ലായ്മ നിരക്ക് ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് പിബിയുടെ മറ്റൊരു കണ്ടെത്തൽ. തൊഴിൽ പങ്കാളിത്ത നിരക്കും തൊഴിൽ നിരക്കും ഇതിനോടൊപ്പം കുറയുന്നുവെന്നത് ഇതിലും മോശമാണ്. തൊഴിലില്ലായ്മ നിരക്ക് നവംബറിലെ 8 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 8.8 ശതമാനമായി ഉയർന്നതായും സിപിഎം പിബി പ്രസ്താവനയിൽ പറയുന്നു.
പണപ്പെരുപ്പം കുതിച്ചുയരുന്നു. ഭക്ഷ്യവിലക്കയറ്റം ജനങ്ങളുടെ ഉപജീവനത്തിൽ കൂടുതൽ ദുരിതങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന അടിസ്ഥാന സൗകര്യ മേഖലകളിൽ പൊതുനിക്ഷേപം വൻതോതിൽ വർധിപ്പിക്കാനും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
Discussion about this post