കൊച്ചി: പുതുവർഷത്തെ വരവേറ്റ് ഡിസംബർ 31 ന് അർദ്ധരാത്രി കത്തിക്കാൻ തയ്യാറാക്കിയ പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖസാദൃശ്യമുളള മുഖംമൂടി നൽകിയത് വിവാദമായി. സംഭവത്തിൽ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
കൊച്ചിൻ കാർണിവലിന്റെ ഭാഗമായി കത്തിക്കാൻ തയ്യാറാക്കിയ പാപ്പാഞ്ഞിയുടെ മുഖമാണ് വിവാദമായത്. ബിജെപിയുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പാപ്പാഞ്ഞിയുടെ മുഖം മാറ്റി നിർമിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.
പാപ്പാഞ്ഞിയുടെ മുഖരൂപം വാർത്തകളിലൂടെ പുറത്തുവന്നതോടെ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പ്രധാനമന്ത്രിയുമായി താരതമ്യം ചെയ്ത് ട്രോളുകളും പരിഹാസങ്ങളും നിറഞ്ഞിരുന്നു. ചിത്രങ്ങൾ വാട്‌സ്ആപ്പിലൂടെ പ്രചരിച്ചതോടെയാണ് വിഷയം ബിജെപി നേതാക്കളുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് ഇക്കാര്യം മണ്ഡലം കമ്മിറ്റിയുടെ ചുമതലയുളള നേതാക്കൾ നേരിട്ടെത്തി പരിശോധിച്ച് ആക്ഷേപം സത്യമാണെന്ന് വിലയിരുത്തി. തുടർന്നായിരുന്നു പ്രതിഷേധം.
ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ ഒരുക്കിയ പാപ്പാഞ്ഞിയാണ് വിവാദത്തിലായത്. കാർണിവൽ കമ്മിറ്റിയാണ് നിർമാണ പ്രവർത്തനം ഏകോപിപ്പിച്ചത്. ഒന്നര മണിക്കൂറോളം സ്ഥലത്തെത്താനോ പ്രതിഷേധക്കാരുമായി ചർച്ച നടത്താനോ കാർണിവൽ കമ്മിറ്റി ഭാരവാഹികൾ തയ്യാറായില്ല. തങ്ങൾ നൽകിയ മുഖമല്ല വന്നതെന്ന് ആയിരുന്നു വിവാദത്തിൽ നിന്ന് കൈകഴുകി കമ്മിറ്റിയുടെ ആദ്യ വിശദീകരണം.
എന്നാൽ ഇത് അനുവദിക്കാനാകില്ലെന്ന നിലപാടിൽ ബിജെപി പ്രവർത്തകർ ഉറച്ചുനിന്നതോടെ സംഘാടകർ പിൻവാങ്ങുകയായിരുന്നു. മട്ടാഞ്ചേരി എസിപിയുടെ നേതൃത്വത്തിൽ പോലീസും പ്രശ്‌നത്തിൽ ഇടപെട്ടിരുന്നു. വിഷയത്തിൽ ബിജെപി പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
Discussion about this post