അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്നിന് ഗാന്ധിനഗറിൽ അന്ത്യനിദ്ര. പ്രധാനമന്ത്രിയുടെ ജന്മനാടായ ഗാന്ധിനഗറിൽ നടന്ന സംസ്കാരച്ചടങ്ങുകളിൽ അദ്ദേഹം പങ്കെടുത്തു. മാതാവിൻറെ നിര്യാണത്തെ തുടർന്ന് ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി ഗാന്ധിനഗറിൽ എത്തിയത്.
ഇന്ന് പുലർച്ചെ അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററിലാണ് ഹീരാബെൻ മോദിയുടെ അന്ത്യം സംഭവിച്ചത്. ആരോഗ്യ നില വഷളായതിനെ തുടർന്ന് രണ്ടു ദിവസം മുമ്പാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മഹത്തായ ഒരു നൂറ്റാണ്ടിന് ഭഗവദ് പാദങ്ങളിൽ വിരാമം എന്നാണ് മാതാവിൻറെ നിയോഗത്തെ കുറിച്ച് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്. തപസ്വിയുടെ യാത്രയും നിഷ്കാമ കർമയോഗിയുടെ പ്രതീകവും മൂല്യങ്ങളിലുള്ള അടിയുറച്ച പ്രതിബദ്ധതയുമാണ് അമ്മയിൽ തനിക്ക് ദർശിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. നൂറാം ജന്മദിനത്തിൽ കണ്ടുമുട്ടിയപ്പോൾ “ബുദ്ധിയോടെ പ്രവർത്തിക്കുക, ശുദ്ധിയോടെ ജീവിതം നയിക്കുക “ എന്ന് പറഞ്ഞത് താനിപ്പോഴും ഓർക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദിയോടൊപ്പെ റയ്സാൻ ഗ്രാമത്തിലെ വീട്ടിലാണ് അമ്മ ഹീരാബെൻ കഴിഞ്ഞിരുന്നത്.
പ്രധാനമന്ത്രിയുടെ ഇന്നത്തെ ഔദ്യോഗിക പരിപാടികൾക്ക് മാറ്റമുണ്ടാകില്ലെന്നാണ് വിവരം.
സംസ്കാരച്ചടങ്ങുകൾക്ക് ശേഷം മുൻനിശ്ചയിച്ച പരിപാടികളിൽ പ്രധാനമന്ത്രി വിർച്വലായി പങ്കെടുത്തു. വീഡിയോ കോൺഫറൻസിലൂടെ അദ്ദേഹം മറ്റ് നിർണായക യോഗങ്ങളിലും പങ്കെടുക്കും.
Discussion about this post