കൊച്ചി: കഴിഞ്ഞ 8 വർഷത്തിനിടെ നരേന്ദ്രമോദി സർക്കാർ മത്സ്യമേഖലയ്ക്കായി ചെലവഴിച്ചത് 32,500 കോടി രൂപയാണെന്ന് കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണക്ഷീരോൽപ്പാദന സഹമന്ത്രി ഡോ. എൽ. മുരുകൻ. അതിനുമുമ്പ് 3000 കോടി രൂപയുടെ തുച്ഛമായ നിക്ഷേപമേ ഈ മേഖലയിൽ ഉണ്ടായിരുന്നുള്ളൂവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഫിഷിംഗ് ഹാർബറുകളുടെയും ലാൻഡിംഗ് സെന്ററുകളുടെയും വികസനത്തിന് സംസ്ഥാനങ്ങൾക്ക് 7500 കോടി രൂപയുടെ ധനസഹായം ഫിഷറീസ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് ഫണ്ടിൽ നിന്ന് നൽകി. കൊറോണ മൂലമുണ്ടായ സാമ്പത്തിക മാന്ദ്യത്തിനിടയിലും രാജ്യത്തിന്റെ സമുദ്രോത്പന്ന കയറ്റുമതിയിൽ 32 ശതമാനം വർധനയുണ്ടായതായി മന്ത്രി ചൂണ്ടിക്കാട്ടി. സമുദ്രോൽപ്പന്ന കയറ്റുമതിയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. അക്വാകൾച്ചർ കയറ്റുമതിയിൽ രണ്ടാം സ്ഥാനത്തും.
നീല വിപ്ലവത്തിന് തുടക്കം കുറിക്കുന്നതിന്, മത്സ്യബന്ധന പ്രവർത്തനങ്ങൾ, വിളവെടുപ്പിന് ശേഷമുള്ള ശീതീകരണ സൗകര്യങ്ങൾ, മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണം, ലാൻഡിംഗ് കേന്ദ്രങ്ങളുടെ വികസനം, ഉൾനാടൻ മത്സ്യബന്ധനം തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനായി പിഎംഎംഎസ്‌വൈയുടെ കീഴിൽ 20,000 കോടി രൂപ നിക്ഷേപം അനുവദിച്ചു.
അന്താരാഷ്ട്ര നിലവാരത്തിൽ കൊച്ചി ഫിഷിംഗ് ഹാർബർ നവീകരണത്തിന് 120 കോടി രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു. കൊച്ചിയിൽ സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയിനിങ് (സിഫ്‌നെറ്റ്) ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യബന്ധനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും തീരപ്രദേശങ്ങളിൽ കൂടുതൽ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് വൈദഗ്ധ്യം ആവശ്യമാണ്. മത്സ്യ ഉൽപന്നങ്ങളുടെ സംസ്‌കരണം, നാവിഗേഷൻ പരിശീലനം, ചൂര മത്സ്യബന്ധനം എന്നീ മേഖലകളിൽ പരിശീലനം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ, സംസ്ഥാന ഗവണ്മെന്റുകളും നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡും പിഎംഎംഎസ്‌വൈയിലൂടെ ഇത്തരം പ്രവർത്തനങ്ങൾക്കെല്ലാം പരിശീലനം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Discussion about this post