തിരുവനന്തപുരം; ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചതിന് മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
ഗവർണറാണ് സത്യവാചകം ചൊല്ലി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സി പി എം സംസ്ഥാന സെക്രറി എം.വി ഗോവിന്ദൻ , സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർ ചടങ്ങിനെത്തി.
തന്നെ തിരിച്ചറിയാൻ സഹായിച്ച സമയമാണ് കടന്നുപോയതെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം മുന്നോട്ട് വെച്ച വാഗ്ദാനങ്ങൾ എത്രയും വേഗം നിറവേറ്റുകയാണ് തന്റെ ലക്ഷ്യം. അതിനായി തീവ്രമായി പരിശ്രമിക്കും. സജി ചെറിയാൻ നേരത്തെ കൈ
കാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്കാരികം, യുവജനക്ഷേമം തുടങ്ങിയ വകുപ്പുകളെല്ലാം തിരിച്ചു നൽകിയിട്ടുണ്ട്.
സത്യപ്രതിജ്ഞയ്ക്ക് ശേഷം ഓഫീസിലെത്തി അദ്ദേഹം ചുമതലയേറ്റു. തീരദേശ
മേഖലയിലെ പ്രശ്നങ്ങൾ അവരുമായി സംവദിച്ച് പരിഹാരം തേടി ഈ മേഖലയിൽ നല്ല മുന്നേറ്റം ഉണ്ടാക്കും. മത്സ്യതൊഴിലാളികൾക്ക് പിണറായി സർക്കാരിൽ വലിയ പ്രതീക്ഷയാണ്. അവർക്ക് വേണ്ടി ധാരാളം കാര്യങ്ങൾ ചെയ്തു കഴിഞ്ഞു. അത് പൂർണതയിലെത്തിക്കാൻ ശ്രമിക്കും. മത്സ്യതൊഴിലാളി യൂണിയനുകളുമായും സമുദായ സംഘടനകളുമായും ചർച്ചകൾ നടത്തി നിർദ്ദേശങ്ങൾ സ്വീകരിക്കും.
കേരളത്തിന്റെ നവോത്ഥാന രംഗത്ത് ഉണർവേകുന്ന പരിപാടികൾ സാംസ്കാരിക വകുപ്പിൽ സംഘടിപ്പിക്കും. യുവജന ക്ഷേമ വകുപ്പിൽ തുടങ്ങിവെച്ച എല്ലാ പദ്ധതികളും ഊർജ്ജിതമായി മുൻപോട്ടു കൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
ഭരണഘടനയെ അവഹേളിച്ചുവെന്ന കേസിൽ പൂർണമായി കുറ്റവിമുക്തനാകുന്നതിന് മുൻപാണ് സജി ചെറിയാന്റ മന്ത്രിസഭയിലക്കുള്ള പുന:പ്രവേശനം. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
Discussion about this post